
തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം.
വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ വരെ നാലുമാസം യൂണിറ്റിന് 9 പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതൽ യൂണിറ്റിന് 10 പൈസ നിരക്കിൽ വീണ്ടും സർച്ചാർജ് പിരിക്കാൻ പിരിക്കാൻ തീരുമാനിക്കുന്നത്.
ഇതുവരെ കെഎസ്ഇബിക്കുണ്ടാകുന്ന നഷ്ടം സർചാർജായി ഈടാക്കിയിരുന്നത് റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയിട്ടായിരുന്നു. എന്നാൽ ഇനിമുതൽ ഇതിന്റെ ആവശ്യമില്ല. നേരിട്ട് കെഎസ്ഇബി യൂണിറ്റിന് പത്ത് പൈസ വരെ സർചാർജ് ഈടാക്കും. ഇതിലും മുകളിൽ സർചാർജ് ഈടാക്കേണ്ടി വരികയാണെങ്കിൽ മാത്രമേ ഇനി മുതൽ റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങുകയുള്ളൂ. നാല് മാസം കൂടുമ്പോൾ കമ്മീഷന്റെ അനുമതിയോടെ ഈടാക്കിയ സർച്ചാർജാണ് ഇനി പ്രതിമാസം ഈടാക്കാൻ വഴിയൊരുങ്ങുന്നത്. ഇതോടെ കെഎസ്ഇബിയുടെ വരുമാനം വർധിക്കുകയും നഷ്ടം കുറയുകയും ചെയ്യുമെങ്കിലും ഉപഭോക്താവിനെ സംബന്ധിച്ച് അധികബാധ്യതയാകുമെന്ന് ഉറപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam