കെഎസ്എഫ്ഇ റെയ്ഡ്: ക്രമക്കേട് വിവരങ്ങളുടെ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി, പരസ്യചർച്ച വേണ്ടെന്ന് സിപിഎം

By Web TeamFirst Published Dec 1, 2020, 6:46 AM IST
Highlights

ക്രമക്കേടിന്റ വിശദാംശങ്ങൾ, ആരൊക്കെ കുറ്റക്കാർ, എടുക്കേണ്ട നടപടി, തുടങ്ങിയ കാര്യങ്ങളാണ് അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് എസ്പിമാർ മുഖേന ഡയറ്കടേറ്റിലെത്താൻ രണ്ടാഴ്ചയെങ്കിലും എടുക്കും.

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ 35 ശാഖകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ എസ്പിമാരുടെ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്ക് ശേഷമേ നൽകുവെന്നാണ് വിവരം. 
കെഎസ്എഫ്ഇ ചിട്ടിയിൽ അഞ്ച് ക്രമക്കേടുകൾ നടക്കുന്നതായാണ് വിജിലൻസിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയത്. ഇതിൽ ഏതെങ്കിലും ഒന്ന് പരിശോധനയിൽ കണ്ടെത്തിയാൽ വിജിലൻസ് ഉദ്യോഗസ്ഥൻ ഇക്കാര്യം രേഖമൂലം വിജിലൻസ് ഡയറക്ടറേറ്റിനെ അറിയിക്കണം. ഇങ്ങനെ 35 ശാഖകളിൽ ക്രമക്കേട് ഉണ്ടെന്നാണ് വിജിലൻസ് പ്രാഥമികറിപ്പോർട്ട്. 

ക്രമക്കേടിന്റ വിശദാംശങ്ങൾ, ആരൊക്കെ കുറ്റക്കാർ, എടുക്കേണ്ട നടപടി, തുടങ്ങിയ കാര്യങ്ങളാണ് അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് എസ്പിമാർ മുഖേന ഡയറ്കടേറ്റിലെത്താൻ രണ്ടാഴ്ചയെങ്കിലും എടുക്കും. അതിനാൽ ഓപ്പറേഷൻ ബച്ചത്തിന്റെ ക്രോഡീകരിച്ച് റിപ്പോർട്ട് ആഭ്യന്തരവകുപ്പിലെത്താൻ ഇനിയും സമയമെടുക്കും. 

മുഖ്യമന്ത്രി കൂടി പിന്തുണ പ്രഖ്യാപിച്ച സ്ഥിതിക്ക് വിജിലൻസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉണ്ടായേക്കില്ല. മത്രമല്ല കെഎസ്എഫ്ഇ റെയ്ഡിൽ തൂങ്ങി ഇനിയൊരു പരസ്യചർച്ചവേണ്ടെന്നാണ് പാർട്ടിയിലും മുന്നണിയിലുമുള്ള ധാരണ. 

അതേ സമയം സംസ്ഥാനത്ത് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഗണ്യമായ കുറവെന്നാണ് വിജിലൻസ് ആസ്ഥാനത്ത് നിന്ന് നൽകിയ രേഖ വ്യക്തമാക്കുന്നു. 2015ൽ 297 കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2016ൽ 337 ആയി ഉയർന്നു. 2017ൽ 151 ആയി കുറഞ്ഞു. 2018 ൽ 91ഉം കഴിഞ്ഞ വർഷം 76 ഉം ആയി കുത്തനെ കുറഞ്ഞു. നിലവിൽ 331 കേസികളിൽ അന്വേഷണം തുടരുന്നുവെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. 

വിജിലൻസ് ആസ്ഥാനത്തേക്ക് എത്തുന്ന പരാതികൾക്ക് കുറവില്ലെങ്കിലും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ സർക്കാർ അനുമതിയോടെയെ കേസ് എടുക്കാൻ കഴിയൂ. 2018 ൽ നിയമഭേദഗതി വന്നതിന് ശേഷം വിജിലൻസിന് ലഭിക്കുന്ന പരാതി സർക്കാരിനെ കൈമാറുന്നുണ്ടെങ്കിലും അനുമതി കിട്ടാത്തിനാലാണ് കേസുകളുടെ എണ്ണം കുറയുന്നു.

click me!