
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം മുരടിച്ചതായി കെഎസ്ആർടിസി ഡ്രൈവര്‍ യദു. കേസിന്‍റെ വിവരങ്ങള്‍ അറിയാന്‍ സ്റ്റേഷനിൽ എത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന് യദു പറയുന്നു. കോടതി നിര്‍ദേശപ്രകാരം എടുത്ത കേസില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി പൊലീസ് ഇതുവരെ എടുത്തിട്ടില്ല.
കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് ഡ്രൈവര്‍ യദു പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയിൽ കേസെടുത്തില്ല. കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്ന് യദു പരാതിപ്പെടുന്നു. അന്വേഷണം എന്തായെന്നറിയാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നും ആരോപിക്കുന്നു.
കോടതി നിര്‍ദേശപ്രകാരം കേസ് എടുക്കേണ്ടിവന്നതിന്‍റെ ദേഷ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെന്നും ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഇരട്ട നീതിയാണ് നടക്കുന്നതെന്നും യദു ചൂണ്ടിക്കാണിക്കുന്നു. എന്നാൽ യദുവിന്‍റെ പരാതിയിലെടുത്ത കേസില്‍ യാത്രക്കാരുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയെന്നും, മേയറുടെയും എംഎൽഎയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പൊലിസിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam