
തിരുവനന്തപുരം: ശമ്പളം കിട്ടാതെ ദുരിതത്തിലായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കാട്ടാക്കടയില്‍ കുടംബസമേതം നില്‍പ്പ്സമരം നടത്തി. അസുഖബാധിതനായ ഗോപീഷും കുടുംബവുമാണ് പ്രതിഷേധ സമരം നടത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടുന്നു. കെഎസ്ആർടിസി ലെ ഭൂരിഭാഗം ജീവനക്കാർക്കും ഈ അവസ്ഥയാണെന്നും ഗോപീഷ് പറയുന്നു സർക്കാരിനെ പേടിച്ച് യൂണിയനകളെ പേടിച്ചും ആരും ഒന്നും മിണ്ടുന്നില്ല. ചികിത്സാ ചെലവുകളും കുട്ടിയുടെ പഠനവും വീട്ടുവാടകയും ഒക്കെയായി നല്ലൊരു തുക തന്നെ മാസം ചിലവാകും രണ്ടുമാസമായി ഇതു മുടങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും ഇതിനായുള്ള ബുദ്ധിമുട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരനാണെന്ന് കണ്ടാൽ ആരും കടം തരാത്ത അവസ്ഥയാണ്. സർക്കാർ ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും ഗോപീഷ് പറഞ്ഞു
അതിനിടെ കെഎസ്ആർടിസി ജൂലൈ മാസത്തെ 75% ശമ്പളം ഇന്ന് വിതരണം ചെയ്തു.കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തത്.. ഇതിനായി അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് നൽകിയത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയും തൊഴില്‍ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
'ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുത്, ആത്മാഭിമാനം ചോദ്യം ചെയ്യരുത്'; വിമർശനവുമായി വി ഡി സതീശൻ
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്. തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സര്‍ക്കാര്‍ ലാഭനഷ്ട കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെഎസ്ആര്‍ടിസി. അതിനെ തകര്‍ക്കരുത്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അവരുടെ ഓണം കണ്ണീരിലാക്കരുത് എന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam