
തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് അറസ്റ്റിലായത്. തിരുമല ചാടിയറയിൽ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡാ സംഘം സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
കെഎസ്ആർടിസി ജീവനക്കാർക്ക് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാര്‍, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റൻ്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്. മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
തെളിവായി സമർപ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. അക്രമം നടന്ന് പന്ത്രണ്ട് ദിവസമായിട്ടും പ്രതികളെ പിടി കൂടാൻ പൊലീസിനായിട്ടില്ല. ഒളിവിലുള്ള പ്രതികൾ കീഴടങ്ങിയേക്കുമെന്ന സൂചനയെ തുടർന്ന് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം എത്തിയിരുന്നു. കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ തെരച്ചിൽ ശക്തമാക്കാൻ കാട്ടാക്കട പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നേരത്തെ കീഴടങ്ങാനുള്ള സംഘടനാ നിർദ്ദേശം അവഗണിച്ച പ്രതികൾ ഇനിയെന്ത് തീരുമാനിക്കാൻ നേതൃത്വത്തിന്റെ സഹായം തേടിയതായാണ് സൂചന.
ഈ മാസം 20 ന് കൺസെഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെ എസ് ആര്‍ ടി സി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സിയുടെ തെറ്റുതിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam