
തിരുവനന്തപുരം: ജീവനക്കാരുടെ എതിർപ്പ് ശക്തമാകുമ്പോഴും നിലപാടിലുറച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. ഒരു വിഭാഗം പേർ തനിക്കെതിരെ തെറ്റിധാരണ പരത്തിയതിനാലാണ് തുറന്ന് പറച്ചിൽ വേണ്ടിവന്നതെന്ന് ബിജു പ്രഭാകർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ തന്നെ എംഡിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചിൽ നടത്തിയതെന്നും സ്വിഫ്റ്റിൽ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംഡിയും യൂണിയനുകളും തമ്മില്‍ നാളെ ചർച്ച നടത്തും.
സ്വിഫ്റ്റിന്റെ പൂർണ്ണനിയന്ത്രണം കെഎസ്ആർടിസിക്കാണെന്നും എംഡി പറഞ്ഞു. ആശങ്കകളുണ്ടെങ്കിൽ മന്ത്രിതല ചർച്ചയുൾപ്പടെ നടത്തുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി. കെഎസ്ആർടിസിയിലെ സാമ്പത്തിക ക്രമക്കേടിൽ എംഡി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷമാകും തുടർ നടപടി.
2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയുടെ 100 കോടി രൂപ കാണാതായ സംഭവത്തിൽ അന്നത്തെ അക്കൗണ്ട്സ് മനേജറും ഇന്നത്തെ എക്സിക്ട്ടീവ് ഡയറക്ടറുമായ ശ്രീകുമാറിന് വീഴ്ചയുണ്ടായെന്ന് വാർത്താസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു. ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
കിഫ്ബി വഴിയുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് നവീകരണ പദ്ധതിയെ യൂണിയനുകൾ എതിർത്തതാണ് കെഎസ്ആർടിസി എംഡിയുടെ രോഷത്തിൻറെയും തുറന്ന് പറച്ചിലൻറെയും കാരണം. സ്പെയർപാർട്സ് വാാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും. 10 ശതമാനം ജീവനക്കാരെങ്കിലും തട്ടിപ്പുകാരാണെന്നും ഇന്നലെ ബിജു പ്രഭാകർ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam