
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്. തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സര്‍ക്കാര്‍ ലാഭനഷ്ട കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെഎസ്ആര്‍ടിസി. അതിനെ തകര്‍ക്കരുത്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അവരുടെ ഓണം കണ്ണീരിലാക്കരുത് എന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; തിങ്കളാഴ്ചത്തെ ചർച്ച നിർണായകമെന്ന് ഗതാഗത മന്ത്രി
അതേസമയം, കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതി നിർദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം ഇന്നും തിങ്കളാഴ്ചയുമായി പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയുടെ ഗതി നിർണയിക്കുന്ന ചർച്ചയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ ചർച്ച നിർണായകമാണ്. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്ന് തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ജീവനക്കാർക്ക് കൂപ്പൺ അടിച്ചേൽപ്പിക്കില്ലെന്നും താൽപര്യം ഉള്ളവർ വാങ്ങിയാൽ മതിയെന്നും ആന്റണി രാജു അറിയിച്ചു.
കെഎസ്ആര്‍ടിസി: കൂപ്പണ്‍ വിതരണവും വൈകും! കൂപ്പണുകൾ കൈപ്പറ്റില്ലെന്ന് തൊഴിലാളി യൂണിയനുകള്‍
മന്ത്രിക്കെതിരെ പ്രതിഷേധം
കോഴിക്കോട്, ഗ്രാമവണ്ടി ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ആന്റണി രാജുവിന് നേരെ പ്രതിഷേധം. ഐഎൻടിയുസി, എസ്‍ടിയു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. മന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു.