
തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർമാർക്ക് 3000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. സെപ്തംബർ ആദ്യ വാര പണം വിതരണം ചെയ്യും. ഈ തുക പിന്നീട് ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കും. ഒക്ടോബറിലെ ശമ്പളം മുതൽ 5 തുല്യ ഗഡുക്കളായാകും ഈ തുക തിരിച്ചു പിടിക്കുക എന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
2022 ജൂലൈ 31നോ അതിന് മുമ്പോ ജോയിൻ ചെയ്തവർക്കാണ് ഓണം അഡ്വാൻസ് നൽകുക എന്നും സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി ഡ്യൂട്ടി നിർവഹിച്ചവർക്കേ അഡ്വാൻസ് തുക നൽകൂ. ഓണം അഡ്വാൻസ് ആവശ്യമുള്ളവർ സത്യവാങ്മൂലം ഒപ്പിട്ട് ഈ മാസം 31ന് മുമ്പ് swift.onamadvance@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നതാണ് നിർദേശം. അഡ്വാൻസായി നൽകുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാൻ അനുമതി നൽകുന്നതാണ് സത്യവാങ്മൂലം.
'ശമ്പളം കൊടുത്തിട്ട് ചർച്ചക്ക് വിളിക്കൂ'; കെഎസ്ആർടിസി പ്രതിസന്ധിയിൽ അമർഷം പ്രകടിപ്പിച്ച് ഹൈക്കോടതി
കെഎസ്ആർടിസിയിൽ ജൂലൈ മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്യാനായിട്ടില്ല.ശമ്പളവിതരണം വൈകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. തൊഴിലാളികളെ ചർച്ചയ്കക്ക് വിളിച്ചതിനെ കോടതി വിമർശിച്ചു. ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു.ഡ്യൂട്ടി പരിഷ്കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകണം. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആർടിസി ജീവനക്കാരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ഹർജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി തുടര്‍ച്ചയായി രണ്ടാം ദിവസവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. 12 മണിക്കൂർ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂർ മാത്രമായിരിക്കും. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞ് ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല. അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam