കെ എസ് ആര്‍ ടി സി;'എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ല , ചര്‍ച്ച തുടരും' ആന്‍റണി രാജു

By Web TeamFirst Published Aug 18, 2022, 12:34 PM IST
Highlights

യൂണിയന്‍ നേതാക്കളായ 331 പേരുടെ സ്ഥലം മാറ്റ സംരക്ഷണം 30 പേർക്ക് മാത്രമാക്കണമെന്ന് മാനേജ്മെന്‍റ് ,100 പേർക്കെങ്കിലും സംരക്ഷണം നൽകണമെന്ന് തൊഴിലാളി യൂണിയൻ, ഇനി ചര്‍ച്ച 22ന്

തിരുവനന്തപുരം:കെ എസ് ആര്‍ ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി തുടര്‍ച്ചയായി രണ്ടാം ദീവസവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്.നിലവിലെ നിയമം അനുസരിച്ച് നടപ്പിലാക്കുന്നതിൽ നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടിയെന്ന് മന്ത്രിമാര്‍ അറിയിച്ചു. .12 മണിക്കൂർ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം.സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂർ മാത്രമായിരിക്കും. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല.അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

331 പേർക്കുള്ള സ്ഥലം മാറ്റ സംരക്ഷണം 30 പേർക്ക് മാത്രമാക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു.100 പേർക്കെങ്കിലും സംരക്ഷണം നൽകണമെന്ന് തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടു.യൂണിയനുകളെ കൂടി ഉള്‍പ്പെടുത്തി ഉപദേശക ബോർഡ് രൂപീകരിക്കാന്‍ തീരുമാനമായി.എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു..ചില കാര്യങ്ങളിൽ ധാരണയായി.ചില കാര്യങ്ങളിൽ നിയമോപദേശം തേടും..22 ന് വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

'ശമ്പളം കൊടുത്തിട്ട് ചർച്ചക്ക് വിളിക്കൂ'; കെഎസ്ആർടിസി പ്രതിസന്ധിയിൽ അമർഷം പ്രകടിപ്പിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി.ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചർച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു.ഡ്യൂട്ടി പരിഷ്കരണത്തിൽ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.കെ.എസ്.ആർ.ടിസിയുടെ ആസ്തികൾ ഉപയോഗപ്പെടുത്തിയെങ്കിലും   തൊഴിലാളികൾക്ക് ശമ്പളം നൽകണം.ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആർ ടി.സി ജീവനക്കാരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.ഹർജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

കെഎസ്ആർടിസിയിലെ സാമ്പത്തിക ഞെരുക്കം രൂക്ഷമായി തുടരുകയാണ്. 90% തൊഴിലാളികള്‍ക്കും ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള കാര്യത്തിൽ ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെന്‍റിനേയും  സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്.. ജൂലൈ മാസത്തെ ശമ്പളം നൽകാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെ എസ് ആർ ടി സി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.അതും പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇന്നലത്തെ രൂക്ഷ വിമര്‍ശനം

click me!