ലൈഫിൽ വീട് നിഷേധിച്ചു,ചേർത്തല സൌത്ത് പഞ്ചായത്തിനെതിരെ അന്വേഷണം,നടപടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന്

By Web TeamFirst Published Aug 18, 2022, 12:20 PM IST
Highlights

ഏത് സാഹചര്യത്തിലാണ് വീട് നിഷേധിച്ചതെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകാൻ ആലപ്പുഴ ജില്ല കലക്ടറോട് സർക്കാർ നിർദേശിച്ചു

ആലപ്പുഴ: അപേക്ഷകയ്ക്ക് പ്രായം കുറവാണെന്ന കാരണം പറഞ്ഞ് പട്ടികജാതിക്കാരിയും മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയുമായ വീട്ടമ്മക്ക് ലൈഫ് മിഷനിൽ വീട് നിഷേധിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ ഉത്തരവ് .  ആലപ്പുഴ ജില്ല കലക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആണ് നിർദേശം. സ്ഥലം എം എൽ എ കൂടിയായ മന്ത്രി പി പ്രസാദാണ് ഉത്തരവിട്ട്. വീട് നിഷേധിച്ചത് ഏത് സാഹചര്യത്തിലെന്ന് കണ്ടെത്തണം എന്ന് ഉത്തരവിൽ പറയുന്നു. സിപിഎം ഭരിക്കുന്ന ചേർത്തല സൌത്ത് പഞ്ചായത്തിനെതിരെയായിരുന്നു വീട്ടമ്മയുടെ പരാതി. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത പുറം ലോകത്തെത്തിച്ചത്. 

കരട് മുൻഗണന പട്ടികയിൽ മൂന്നാം റാങ്കിലായിരുന്ന കുടുംബത്തെ അന്തിമ പട്ടികയിൽ 148 ാം സ്ഥാനത്തേക്ക് വെട്ടിമാറ്റി. നൂറ് ശതമാനം മാനസിക ശാരീരിക വൈകല്യമുള്ള പതിമുന്ന് വയസുകാരിയായ മകള്‍ക്ക് അര്‍ഹതപ്പെട്ട വെയ്റ്റേജും വെട്ടിക്കുറച്ചുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. 

പാണ്ടോത്ത് ചിറ പി ജി ബാബുവിന്‍രെ ഭാര്യ ചേര്‍ത്തല സ്വദേശിനി രതികയ്ക്കാണ് പ്രായക്കുറവിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ മുനഗണന നഷ്ടപ്പെട്ടത്. ഒറ്റമുറി കുടിലിലാണ് കുടുംബം താമസിക്കുന്നത്. പതിമൂന്നുകാരിയ മകള്‍ ശ്രീലക്ഷ്മി നൂറ് ശതമാനം മാനസിക- ശാരിരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പരസഹായം വേണം. 2020 ലാണ് രതിക ലൈഫ് മിഷനില്‍ വീടിന് അപേക്ഷ നല്കുന്നത്. ഗുണഭോക്താക്കളുടെ കരട് പട്ടികയില്‍ പതിനാറാം സ്ഥാനത്തായിരുന്നു ഇവർ. മകളുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കിയതോടെ റാങ്ക് മൂന്നാം സ്ഥാനത്തായി.

അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നവുമായി പ്രതീക്ഷയോടെ കഴിയുമ്പോഴാണ് സിപിഎം ഭരിക്കുന്ന ചേർത്തല സൌത്ത് പഞ്ചായത്തിന്‍റെ കടുംവെട്ട്. അന്തിമപട്ടികയില്‍ ഈ കുടുംബത്തിന്‍റെ റാങ്ക് 148 ലേക്ക് ഒതുക്കി.രതികക്ക് 35 വയസ് മാത്രമേ പ്രായമുള്ളൂവെന്നും വീടിനായി ഇനിയും കാത്തിരിക്കാൻ ഏറെ സമയമുണ്ടെന്നുമാണ് കാരണം തിരക്കിയ രതികയോടെ അധികൃതര്‍ പറഞ്ഞത്. പ്രായക്കൂടുതൽ ഉള്ളവര്‍ക്ക് മുൻഗണന നല്‍കണമെന്നതാണ് ചട്ടമെന്നാണ് പഞ്ചായത്ത് പ്രസി‍‍ഡന്റ് സിനിമോള്‍ സാംസന്‍റെയും മറുപടി. പ്രായമാണ് പരിഗണിച്ചതെന്നും രതിക അപ്പീല്‍ നല്‍കിയാല്‍ നോക്കാമെന്നും വിഷയം ഏഷ്യാനെറ്റ് ന്യൂസ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ്  പ്രതികരിച്ചു. അർഹിക്കുന്നവർക്ക് വീട് എന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴാണ് സിപിഎം ഭരണ സമിതിയുടെ ഈ നിലപാട്. 

click me!