
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് മുതൽ ശമ്പളം നൽകാൻ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണം ശമ്പളം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കിട്ടിത്തുടങ്ങും. ശമ്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ.
ശമ്പള പ്രശ്നത്തിൽ ഭരണാനുകൂല സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. സിഐടിയു ഓഫീസ് വളഞ്ഞ് ഉപരോധിക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാനേജ്മെന്റ് തീരുമാനം. മന്ത്രി നേരിട്ട് ഇടപെട്ട് ഇന്ന് മുതൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
ഓവർഡ്രാഫ്റ്റായി പണം എടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. കെഎസ്ആർടിസി കൈയ്യിൽ പണമില്ലാതെയാണ് ശമ്പള വിതരണത്തിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സർക്കാരിൽ നിന്ന് പണം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം.
അതേസമയം യൂണിയൻ നേതാക്കൾ ഘട്ടംഘട്ടമായി ശമ്പളം നൽകുന്നതിനെ അനുകൂലിക്കുന്നില്ല. ശമ്പളം ഒറ്റത്തവണയായി വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിലും ഈ നിലയിലാണ് ശമ്പളം കിട്ടിയത്. ഇതുകൊണ്ട് കാര്യമില്ലെന്നാണ് യൂണിയൻ നേതാക്കളുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam