
മൂന്നാര്‍: ഇടുക്കി ജില്ലാ ബിജെപി ഭാരവാഹിയായിരുന്ന അഭിഭാഷകനെ ദേവികുളം സബ് കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി നിയമിച്ചത് വിവാദമാകുന്നു. മൂന്നാര്‍ എംഎല്‍എ എ രാജ ഇരുന്ന തസ്തികയില്‍ ബിജെപി നേതാവിനെ നിയമിച്ചത് സിപിഎം ബിജെപി രഹസ്യധാരണയുടെ ഭാഗമെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
അതെസമയം ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് പ്ലീഡറായി നിയമിക്കപ്പെട്ട പി കെ വിനോജ് കുമാര്‍ പ്രതികരിച്ചു. ജൂണ്‍ ഒന്‍പതിന് ആണ് നെടുംങ്കണ്ടം സ്വദേശിയായ പി കെ വിനോജ് കുമാറിനെ ദേവികുളം സബ് കോടതിയിലെ സര്‍ക്കാര‍് അഭിഭാഷകനായി നിയമിക്കുന്നത്. ജൂണ്‍ 15ന് വിനോജ് ചുമതലയേറ്റു. ബിജെപിയുടെ മുന്‍ ജില്ലാ കമ്മിറ്റിയംഗവും സജീവ പ്രവര്‍ത്തകനുമാണ് വിനോജ്.
സമൂഹമാധ്യമങ്ങളിലൂടെ ഇടതുസര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന ബിനോജിന് നിയമനം നല്‍കിയതിനെതിരെ സിപിഎം പ്രാദേശിക നേതാക്കളടക്കം ജില്ലാ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. മൂന്നാര്‍ എംഎല്‍എ എ രാജ മുമ്പ് കൈകാര്യം ചെയ്ത തസ്തികയിലാണ് ഇപ്പോള്‍ ബിജെപി നേതാവിനെ നിയമിച്ചിരിക്കുന്നത്. അതുകോണ്ടുതന്നെ സിപിഎം പ്രാദേശിക നേതാവൂകൂടിയായ രാജയറിയാതെ നിയമനം നടക്കില്ലെന്നും ബിജെപിയുമായുള്ള രഹസ്യധാധരണാണ് നിയമനത്തിനാധാരമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
നിയമനത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്നാണ് വിനോജ് കുമാറിന്‍റെ പ്രതികരണം. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്നു ലഭിച്ച രഹസ്യ റിപ്പോര്ട്ടും പരിശോധിച്ച ശേഷമാണ് നിയമവകുപ്പ് പ്ലീഡറാക്കിയത്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും വിനോജ് കുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam