കെഎസ്ആർടിസി സമരം: സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ് മുടങ്ങി, കൊല്ലത്ത് സമരക്കാര്‍ അറസ്റ്റില്‍

By Web TeamFirst Published Nov 4, 2019, 9:40 AM IST
Highlights

സംസ്ഥാനത്ത് വ്യാപകമായി കെഎസ്ആർടിസി സര്‍വീസ് മുടങ്ങി. പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചു. സംസ്ഥാനത്ത് വ്യാപകമായി സര്‍വീസ് മുടങ്ങി. പലയിടത്തും ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. കണിയാപുരത്ത് ജോലിക്കെത്തിയ ഡ്രൈവറെ സമരാനുകൂലികൾ ചീമുട്ടയെറിഞ്ഞു. നെടുമങ്ങാട് ഡ്രൈവറെ മർദ്ദിച്ചു. 

തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളിൽ പകുതിയോളം സർവീസ് മുടങ്ങി. നെയ്യാറ്റിൻകരയിൽ സമരക്കാർ ബസ് തടഞ്ഞതിനെ തുടന്ന് ഡിപ്പോയിൽ നിന്നുള്ള സർവ്വീസ് പൂർണ്ണമായും നിലച്ചു. പാറശ്ശാല ഡിപ്പോയിൽ ബംഗാളിയെ ഉപയോഗിച്ച് സർവ്വീസ് നടത്തി എന്ന് സമരക്കാർ ആരോപിച്ചു. ബംഗാളിയായ ഡ്രൈവർ ബസിൽ നിന്നും ഇറങ്ങി ഓടിയതായും സമരക്കാർ ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് സമരക്കാർ ഡിപ്പോ ഉപരോധിച്ചു.

എറണാകുളം ജില്ലയിലും സർവ്വീസുകൾ മുടങ്ങി. ആലുവയിൽ 70 ഉം എറണാകുളത്ത് 12 ഉം സർവീസുകൾ മുടങ്ങി. ആലപ്പുഴ ജില്ലയിൽ  73 സർവീസ് മുടങ്ങി. കൊല്ലത്തെ 104 സർവ്വീസുകളിൽ 45 എണ്ണം റദ്ദാക്കി. ഇതിൽ നാല് എണ്ണം ദീർഘദൂര സർവീസുകളാണ്. കൊല്ലത്ത് സമരത്തിനിറങ്ങിയ പതിമൂന്ന് കെഎസ്ആർടിസി ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരത്ത് 45 സര്‍വ്വീസുകളില്‍ 8 എണ്ണം മുടങ്ങി. 

പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു മുന്നണി, ജീവനക്കാരെ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം രണ്ടു തവണയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ഈമാസം എന്ന് ശമ്പളം നല്‍കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

ശമ്പള പരിഷ്കരണം നടപ്പിലായില്ല. ഡിഎ കുടശ്ശിക നല്‍കിയിട്ടില്ല. ആയിരം ബസ്സുകള്‍ ഓരോ വര്‍ഷവും പുതുതായി നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 101 ബസ്സുകള്‍ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയത്. വാടക വണ്ടിയെടുക്കാനുള്ള നീക്കം സ്വകാര്യവത്കരണത്തിന് വേണ്ടിയാണെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു.

കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സഹാചര്യത്തില്‍ തൊഴിലാളികള്‍ സഹകരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. പണിമുടക്കിന് ഡയസ്നോണ്‍ ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള  തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ട് സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. എന്നാല്‍, പ്രതീക്ഷയ്ക്ക് വിരുദ്ധമായി സമരം ശക്തമാകുന്ന സ്ഥിതിയാണ് സംസ്ഥാനമെമ്പാടും ദൃശ്യാമാക്കുന്നത്.

click me!