
തിരുവനന്തപുരം : കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശശിധരൻ രാജിവച്ചു. സ്വിഫ്റ്റ് കേസ് തോറ്റതിന് പിന്നാലെ ടിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തെ തരം താഴ്ത്തിയിരുന്നു. സംഘടനയ്ക്കുള്ളിലെ തർക്കങ്ങളും രാജിക്ക് കാരണമായെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നാളെ ബിഎംഎസ്സിനറെ പട്ടിണി മാർച്ച്
കെഎസ്ആർടിസിയിൽ ശ്നപള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നാളെ ബിഎംഎസ്സിനറെ പട്ടിണിമാർച്ച്. കെഎസ് ടി ഇ സംഘിന്റെ നേതൃത്വത്തിലുള്ള മാർച്ചിൽ കെഎസ്ആർടിസി ജീവനക്കാരും ബന്ധുക്കളും പങ്കെടുക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന മാർച്ച് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താണ ഉദ്ഘാടനം ചെയ്യും. ജൂലായ് മാസം 19 ആയിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ജൂണിലെ ശമ്പളം നൽകിയിട്ടില്ല. സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്റ് പറയുന്നത്. ഇത്തവണ ശമ്പളം നൽകാൻ 65 കോടി രൂപയുടെ സഹായം വേണമെന്നാണ് ആവശ്യം. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് പറഞ്ഞ് അഭ്യർത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു.
പ്രതിസന്ധിക്ക് പ്രധാന കാരണം യൂണിയൻ അതിപ്രസരം -ഗതാഗത മന്ത്രി ആന്റണി രാജു
കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് പ്രധാന കാരണം യൂണിയൻ അതിപ്രസരമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആരോപിച്ചു. ഈ സ്ഥിതി മാറാതെ കെഎസ്ആർടിസി രക്ഷപ്പെടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്ത ചോദ്യോത്തര വേളയിലാണ് യൂണിയനുകൾക്കെതിരായ മന്ത്രിയുടെ പരാമർശം. മൂന്ന് അംഗീകൃത യൂണിയൻ, 92 യൂണിറ്റുകളിൽ മൂന്ന് പേർ വീതം മുന്നൂറോളം നേതാക്കളാണ് ദൈനംദിന ജോലി വിട്ട് പ്രൊട്ടക്ഷനിൽ നിൽക്കുന്നത്. ഏത് പൊതുമേഖലാ സ്ഥാപനത്തിനാണ് ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയുകയെന്നും മന്ത്രി ചോദിച്ചു. സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയെന്ന് വിശദീകരിച്ച ഗതാഗത മന്ത്രി അതിന്റെ ആസ്തിയും ലാഭവും അവസാനം കെഎസ്ആർടിസിക്ക് തന്നെയാണെന്നും ആവർത്തിച്ചു. കെഎസ്ആർടിസി സ്വിഫ്റ്റ് വഴി കോർപറേറ്റ് നയം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
നിയമസഭയിൽ മന്ത്രിയുടെ മറുപടിക്കിടെ മുഖ്യമന്ത്രിയും ഇടപെട്ട് സംസാരിച്ചു. ട്രേഡ് യൂണിയൻ എതിർപ്പ് കാരണം മാറ്റിവച്ച സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിലപാടെടുത്തു. യൂണിയൻ നേതാക്കളുമായി ചർച്ച ചെയ്ത് സർക്കാർ മുന്നോട്ട് പോകും.