
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് മുതൽ സമരം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ. സിഐടിയു നേതൃത്വത്തിൽ ഇന്ന് ചീഫ് ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കാണാൻ അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ഓഫീസ് വളയൽ സമരം സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.
ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധർണാസമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ യാണ് സമരം ശക്തമാക്കുന്നത്. എന്നാൽ സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. നാളെ ഐഎൻടിയുസി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ച യോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.
Also Read : 'ആക്രി വിലയ്ക്ക് കെഎസ്ആർടിസി ബസ്'; ഉപയോഗ ശൂന്യമായ ബസുകളുടെ വില്‍പ്പന തുടങ്ങി
അതേസമയം കെഎസ്ആർടിസിയിൽ ഡ്രൈവർ കണ്ടക്ടർ മെക്കാനിക്ക് തസ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകാൻ കഴിഞ്ഞിട്ടില്ല. സർക്കാറിൽ നിന്ന് 35 കോടി രൂപ അധിക സഹായം ലഭിച്ചാലേ ശമ്പള വിതരണം പൂർത്തിയാക്കാനാകുമെന്നാണ് മാനേജ്മെൻറ് ഇപ്പോഴും പറയുന്നത്.
Also Read : മുഖ്യമന്ത്രിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം: യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസ്