
തിരുവനന്തപുരം: സംസ്ഥാന ക്യാംപിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കെ എസ് യു. ആഭ്യന്തര അന്വേഷണത്തിന് 3 അംഗ സമിതിയെയാണ് കെ എസ് യു നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മൂന്നു പേർക്കാണ് അന്വേഷണ ചുമതല. പ്രാഥമിക റിപ്പോർട്ട് ജൂൺ രണ്ടിനും വിശദമായ റിപ്പോർട്ട് പത്തിനും സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ കെ എ സ്‍യു സംസ്ഥാന പ്രസിഡന്‍റിന്‍റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്നാണ് പരാതി. കടുത്ത അച്ചടക്ക നടപടി വേണമെന്ന നിലപാടില്‍ അയവുവരുത്താതെ, കെ എസ് യു പ്രസിഡന്‍റിനെ ഉന്നംവച്ചാണ് കെ പി സി സി അധ്യക്ഷന്‍റെ നീക്കം. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ സുധാകരന്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് കെ എസ് യു പ്രവര്‍ത്തിക്കുന്നത്. നാലുപേര്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടി പോലും നീതിയുക്തമല്ലെന്നും പരാതിപറഞ്ഞു.
അതേസമയം കെ പി സി സി അന്വേഷണ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കേണ്ട നേതാക്കളുടെ പട്ടികസഹിതമാവും എം എം നസീറിന്‍റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് നല്‍കുക. അലോഷ്യസ് സേവിയര്‍ പ്രതികാരപൂര്‍വം പെരുമാറിയെന്ന് സസ്പെന്‍ഷനിലായ സുധാകര പക്ഷക്കാരനായ കെ എസ് യു സംസ്ഥാന ജനറല്‍സെക്രട്ടറിയടക്കമുള്ളവർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കെ പി സി സി അന്വേഷണ സമിതിയുടെ വിശദമായ റിപ്പോര്‍ട്ടിന്‍റെ പ്രസക്തി വർധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം