
തൃശൂർ: ചേലക്കരയിലെ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട തൃശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഗണേഷ് അടക്കമുള്ളപ്രവർത്തകരെ തല മൂടി കെട്ടി കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.കൊടും ക്രിമിനലുകളെ ഹാജരാക്കുന്നത് പോലെയാണ് വിദ്യാർത്ഥി നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്. മാന്യതയുടെ സകല സീമകളും പോലീസ് ലംഘിക്കുകയാണെന്നും, മറുപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.കുന്നംകുളം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജിത്തിനെ ക്രൂരമായി മർദ്ദിക്കുന്നതിന് ചുക്കാൻ പിടിച്ച ഷാജഹാനാണ് ഈ കൊള്ളരുതായ്മക്കും നേതൃത്വം നൽകിയത്.
മുഖ്യ "ആഭ്യന്തര മന്ത്രി " കസേരയിൽ എല്ലാ കാലത്തും മൗനീ ബാബയായ പിണറായി വിജയൻ ഉണ്ടാകും എന്ന് വടക്കാഞ്ചേരി എസ്. എച്ച്.ഒ ഷാജഹാൻ കരുതരുത്.കൈകളിൽ വിലങ്ങ് അണിയിച്ച്, തല മൂടി കെട്ടി കെ.എസ്.യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ എസ്.എച്ച്.ഒക്ക് നിയമപരമായും, രാഷ്ട്രീയ പരമായും മറുപടി ഉണ്ടാകുമെന്നും,വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.