
കൊലപാതക രാഷ്ട്രീയത്തോടുള്ള (Political Murder) കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ (K Sudhakaran) നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് കെഎസ്യു (KSU) തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ് (V S David). ഇടുക്കി എന്‍ജിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലയാളികളായ കെഎസ്യു പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന കെ സുധാകരന്‍റെ നിലപാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ഡേവിഡിന്‍റെ രാജി പ്രഖ്യാപനം.
കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ പഠിച്ചിട്ടില്ല. ആരുടേയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല. കൂടെ നിന്ന് ചതിച്ച പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തിരിച്ചറിയാന്‍ വൈകിയെന്നും കുറ്റപ്പെടുത്തലോടെയാണ് രാജി പ്രഖ്യാപനം. സഹപ്രവര്‍ത്തകയെ ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ പോക്‌സോ കേസില്‍ കുരുക്കി ഈ പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കിയ കൂട്ടര്‍ മറ്റൊരു ആയുധവുമായി ഇപ്പോള്‍ എനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു.
അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാലം കണക്ക് ചോദിക്കാതെ പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അനുഭവം അതാണ്. കോണ്‍ഗ്രസുമായും അതിന്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്നും വി എസ് ഡേവിഡിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വിശദമാക്കുന്നു. രൂക്ഷമായ പരിഹാസവും വിമര്‍ശനവുമാണ് ഡേവിഡിന്‍റെ രാജി പ്രഖ്യാപനക്കുറിപ്പിനോട് സമൂഹമാധ്യമങ്ങളിലുള്ള പ്രതികരണം.
ധീരജ് വധക്കേസിൽ പ്രതികളെ കഴിഞ്ഞ ദിവസവും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതിരോധിച്ചിരുന്നു. കൊലക്കേസിൽ അറസ്റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്‍റെ വാദം. നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. പൈലി വീഴുമ്പോൾ 5 പേരും അടുത്തില്ലായിരുന്നു, ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരന്‍ അവകാശപ്പെടുന്നത്.
രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്, കുത്തിയത് ആരും കണ്ടിട്ടില്ല എല്ലാ നിയമസഹായവും പ്രതികൾക്ക് നൽകുമെന്ന് സുധാകരൻ വ്യക്തമാക്കി. നിഖിൽ പൈലിക്കൊപ്പം അടിയുറച്ച് നിൽക്കുകയാണ് കെ സുധാകരൻ. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തെന്നാണ് വിശദീകരണം. കുത്തിയത് ആരെന്ന് പോലീസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട സുധാകരൻ നിഖിലിനെ തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കിയിരുന്നു.