
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആർട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം 40 വർഷത്തിന് ശേഷം കെ എസ് യുവിന്. എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ് യുവിന് ആർട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം ലഭിച്ചത്. എസ്എഫ്ഐ സ്ഥാനാർത്ഥിയായിരുന്ന വിദ്യാർത്ഥി, കോളേജിൽ നിന്നും ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്. 40 വർഷത്തിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി എത്തുന്നത്. എന്നാൽ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.
ജനുവരി 25 നായിരുന്നു നേരത്തെ കോളേജിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കൊവിഡ് കാരണം ഇത് മാറ്റിവെച്ചു. ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐയുടെ അല്‍ അയ്ന ജാസ്മിനും കെഎസ് യുവിന്‍റെ ഡെല്‍നാ തോമസുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇതിനിടെ എസ്എഫ്ഐയുടെ അല്‍അയ്നയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷൻ കിട്ടി. ഫെബ്രുവരി 7 ന് ഇവര്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ടിസി വാങ്ങി കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിഷനെടുത്തു. ഇക്കാര്യം കെഎസ് യു പ്രവർത്തകർ ഉന്നയിച്ചതോടെ എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക അസാധുവാക്കി.
വിദ്യാർത്ഥി സംഘർഷം, യൂണിവേഴ്സിറ്റി കോളജിന് വെള്ളിയാഴ്ച വരെ അവധി
പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളജിൽ എസ് എഫ് ഐ-കെഎസ് യു സംഘർഷമുണ്ടായി. എസ് എഫ് ഐ പ്രവർത്തകൻ പ്രണവിന് പരിക്കേറ്റു. ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഈ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ
യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. വെള്ളിയാഴ്ച വരെ കോളജിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തോൽക്കുമെന്ന് ഉറപ്പായപ്പോൾ കോളേജിൽ എസ്എഫ്ഐ അക്രമം അഴിച്ച് വിടുകയാണെന്ന് കെഎസ് യു പ്രതികരിച്ചു.
പരീക്ഷയിൽ മാറ്റം
കാലിക്കറ്റ് സർവ്വകലാശാല ഫെബ്രുവരി 16, 17 തീയതികളില്‍ നടത്താനിരുന്ന 2020 പ്രവേശനം പ്രൈവറ്റ് വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയിൽ മാറ്റം. 18 മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. മാറ്റിവെച്ച പരീക്ഷകള്‍ യഥാക്രമം 25, 26 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നടക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam