
മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ. ചടങ്ങിൽ താൻ കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും, അധ്യാപകന്‍റെ സ്നേഹത്തോടെയും തമാശയോടും കൂടിയുള്ള തിരുത്തൽ മാത്രമാണ് അവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നടന്ന സംഭവത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പരാതി ഉന്നയിച്ചതിന്‍റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
അനുമോദന ചടങ്ങിൽ പങ്കെടുത്തപ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ തന്നിലെ അധ്യാപകനാണ് ഉണർന്നതെന്ന് കെ ടി ജലീൽ പറയുന്നു. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായിരുന്ന തനിക്ക് കുട്ടികളോട് എന്നും സുഹൃത്തുക്കളെപ്പോലെയുള്ള ബന്ധമാണുള്ളത്. "ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലർ ചെയ്തതുകൊണ്ടാണ് വീഡിയോയിൽ അത് കാണാത്തത്. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, അത് എന്റെ രീതിയുമല്ല" - കെ.ടി ജലീൽ വ്യക്തമാക്കി. കുട്ടികൾക്ക് പിഴവുകൾ സംഭവിച്ചാൽ അത് തമാശയായോ കാര്യമായോ ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നത് മുതിർന്നവരുടെയും അധ്യാപകരുടെയും ചുമതലയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സാധാരണ അനുമോദന ചടങ്ങുകളിൽ ചെയ്യാറുള്ളതുപോലെ ഏകപക്ഷീയമായി പ്രസംഗിച്ചു പോകുന്ന ശൈലിയല്ല തന്‍റേതെന്നും, വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനം പറഞ്ഞുമാണ് സംസാരിക്കാറുള്ളതെന്നും ജലീൽ കൂട്ടിച്ചേർത്തു. മണ്ണാർക്കാട്ടും ഇതേ രീതിയിലാണ് സംസാരിച്ചത്. പുറത്തുവന്ന വീഡിയോ പൂർണ്ണമായി കണ്ടാൽ ആർക്കും കാര്യങ്ങൾ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അധ്യാപന ജീവിതത്തിൽ ഒരു കുട്ടിയെപ്പോലും വേദനിപ്പിച്ചതായി ഓർക്കുന്നില്ലെന്ന് പറഞ്ഞ ജലീൽ, താൻ പഠിപ്പിച്ച ഏതെങ്കിലും ഒരു വിദ്യാർത്ഥിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഈ പോസ്റ്റിന് താഴെ കമന്‍റായി രേഖപ്പെടുത്താമെന്ന് വെല്ലുവിളിച്ചു. തന്‍റെ വിദ്യാർത്ഥികളിൽ ധാരാളം എംഎസ്എഫുകാരുണ്ടായിരുന്നുവെന്നും അവർക്കും തുറന്ന മനസോടെ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, വിജയോത്സവ വേദിയിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെ വിളിച്ച് രക്ഷിതാക്കളുടെ വിലാസം എഴുതിക്കുകയും, തെറ്റ് വരുത്തിയപ്പോൾ പരസ്യമായി നാണംകെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുൻ മന്ത്രി രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam