'നുണ പറയുന്നവരോട് നിജസ്ഥിതി പറയാൻ മനസ്സില്ല'; ന്യായീകരിച്ച് കെ ടി ജലീല്‍

By Web TeamFirst Published Sep 13, 2020, 11:23 AM IST
Highlights

നുണ വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി പറയാൻ മനസ്സില്ലെന്നും മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചാണ് എല്ലാ ധര്‍മയുദ്ധങ്ങളും ജയിച്ചിട്ടുള്ളതെന്നും ജലീല്‍.

തിരുവനന്തപുരം: ചോദ്യം ചെയ്യൽ സംബന്ധിച്ച് മാധ്യമങ്ങളോട് കള്ളം പറഞ്ഞതിനെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീൽ. നുണ വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി പറയാൻ മനസ്സില്ലെന്നും മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചാണ് എല്ലാ ധര്‍മയുദ്ധങ്ങളും ജയിച്ചിട്ടുള്ളതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കല്ലുവച്ച നുണകളും കെട്ടുകഥകളും പ്രചരിക്കുന്നുവെന്ന് ജലീല്‍ പ്രതികരിച്ചു. ഞങ്ങളറിയാതെ ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരമാണ് ഇത്. മാധ്യമ വാർത്തകളുടെ പൊള്ളത്തരം ബോധ്യപെടുത്തൽ ആയിരുന്നു ലക്ഷ്യം എന്നും വിശദീകരണം. കാര്യങ്ങളഅ‍ പറയേണ്ടവരോട് പറഞ്ഞിട്ടുണ്ടെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്:-

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

click me!