
കൊച്ചി : സാങ്കേതിക സര്‍വകലാശാലയിലും (കെ ടി യു) ആർത്തവാവധി. സര്‍വകലാശയ്ക്ക് കീഴിലെ എല്ലാ കോളേജിലും ആർത്തവാവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേർണൻസ് തീരുമാനിച്ചു. ആർത്തവ സമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം.
കേരളത്തിലാദ്യമായി കൊച്ചി കുസാറ്റ് സര്‍വകലാശാലയാണ് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഈ മാതൃകയിൽ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആർ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
READ MORE 'കുസാറ്റ് മാതൃക', എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ആര്‍ ബിന്ദു
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഈ മാതൃകയാണ് കെടിയുവും പിന്തുടര്‍ന്നത്. സർവകലാശാലകളിലെ ആർത്തവാവധി തീരുമാനത്തെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാർത്ഥിനികൾ സ്വാഗതം ചെയ്യുന്നത്. സമാനമായ രീതിയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് കുട്ടികൾ ആവശ്യപ്പെടുന്നു.
READ MORE ആര്‍ത്തവ അവധിയുമായി സൊമാറ്റോ; ട്രാൻസ്ജെൻഡേഴ്സിനും കരുതൽ
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവാവധി അനുവദിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് സർക്കാരുമായി അടുത്ത വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. ആർത്തവാവധി അനുവദിക്കുന്നതോടെ പെൺകുട്ടികൾക്ക് 73 ശതമാനം ഹാജർ മതിയാകും. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തും. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിക്കുന്നതും പരിഗണനയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam