
തിരുവനന്തപുരം"എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ താത്ക്കാലിക വിസിയായി ചുമതലയേല്‍ക്കാനെത്തിയ ഡോ. സിസ തോമസിനെ ക്യാംപസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു. പോലീസ് സഹായത്തോടെ കാറില്‍ നിന്നിറങ്ങി നടന്നാണ് അവര്‍ ഓഫീസലെത്തിയത്. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് അവര്‍ പറഞ്ഞു.വിസിയുടെ ചുമതല വഹിക്കുന്നിടത്തോളം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ജീവനക്കാര്‍ പ്രതിഷേധിച്ചത് ശരിയായില്ല. ഇതൊരു ടീം വര്‍ക്കാണ്. താത്കാലിക ചുമതല മാത്രമാണ് തനിക്കുള്ളതെന്നും അവര്‍ വിശദീകരിച്ചു.ഒപ്പ് വെയ്ക്കാനുള്ള രജിസ്റ്റർ കിട്ടിയില്ല.രജിസ്ട്രാർ സ്ഥലത്തില്ല.ഡെപ്യൂട്ടി രജിസ്്ട്രാർ ഉൾപ്പടെ 50 ൽ അധികം പ്രധാനപ്പെട്ട ജീവനക്കാരെല്ലാം സമരത്തിലാണ്. പേപ്പറിൽ ഒപ്പ് വെച്ചാണ് അവര്‍ ചുമതലയേറ്റത്.ചുമതലയേറ്റ കാര്യം ഡോക്ടർ സിസാ തോമസ് ഗവർണറുടെ ഓഫീസിനെ രേഖാമൂലം അറിയിച്ചു.
സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് രാജ്ഭവൻ. ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വിസിയുടെ ചുമതല നൽകിയത്. വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam