കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി; സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും, നിയമോപദേശത്തിന് 15 ലക്ഷം രൂപ

By Web TeamFirst Published Nov 16, 2022, 11:30 PM IST
Highlights

നിയമോപദേശത്തിന് മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന് പതിനഞ്ച് ലക്ഷം രൂപ നൽകാൻ നിയമവകുപ്പ് ഉത്തരവിറക്കി. വിധിക്കെതിരെ മുൻ വിസി ഡോ രാജശ്രീ എംഎസും പുനഃപരിശോധന ഹർജി നല്‍കിയിട്ടുണ്ട്. 

ദില്ലി: സാങ്കേതിക സർവകലാശാല (കെ ടി യു)  വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും. നിയമോപദേശത്തിന് മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന് പതിനഞ്ച് ലക്ഷം രൂപ നൽകാൻ നിയമവകുപ്പ് ഉത്തരവിറക്കി. വിധിക്കെതിരെ മുൻ വിസി ഡോ രാജശ്രീ എംഎസും പുനഃപരിശോധന ഹർജി നല്‍കിയിട്ടുണ്ട്. സെലക്ഷൻ കമ്മറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നു. 

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിൽ അടക്കം യുജിസി ചട്ടങ്ങൾ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. എന്നാൽ പുനഃപരിശോധന ഹർജിയിൽ രാജശ്രീ ചൂണ്ടിക്കാട്ടുന്നത് സാങ്കേതിക വിഷയങ്ങളാണ്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്തത് സെലക്ഷന്‍ കമ്മിറ്റിയാണ്. ആ നടപടിയിലെ പിഴവിന് താൻ ഇരയായി എന്നാണ് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നത്. 

സെലക്ഷന്‍ കമ്മിറ്റി രൂപീകരണത്തിലോ, ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതോ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെങ്കിൽ ആ നടപടിയിൽ തനിക്ക് പങ്കില്ലെന്നും രാജശ്രീ സമർപ്പിച്ച റിവ്യൂവിൽ പറയുന്നു. രാജശ്രീയുടെ നിയമനം അസാധുവാണെന്നാണ് വിധിയിൽ പറഞ്ഞിരുന്നത്. നാല് വർഷം വിസിയായിരുന്ന തനിക്ക് ശമ്പളവും മറ്റു അനൂകൂല്യവും നൽകിയിരുന്നു. വിധിക്ക് മുൻകാല പ്രാബല്യം നൽകിയാൽ ഇവ തിരിച്ചടക്കേണ്ടിവരും അതിനാൽ മുൻകാലപ്രാബ്യല്യം നൽകരുതെന്നും ഹർജിയിൽ പറയുന്നു. വിധികാരണം സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെട്ടെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. 

 'ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല'; സർക്കാർ ഹർജിക്കെതിരെ കെടിയു താൽക്കാലിക വി സി സിസ തോമസ്

അതേസമയം, സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വി സി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജിക്കെതിരെ ഡോ. സിസ തോമസ് രംഗത്തെത്തി. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല. സർക്കാരിന്‍റെ ഹർജി നിലനിൽക്കില്ലെന്നും സിസ തോമസിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സർക്കാരിന് വേണ്ടി കോടതിയെ സമീപിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്നും സത്യവാങ്മൂലത്തിൽ സിസ തോമസ് വ്യക്കമാക്കുന്നു. 

tags
click me!