
തിരുവനന്തപുരം: ഓണ വിപണി ലക്ഷ്യമിട്ട് 25000 ഏക്കറിൽ കൃഷി ആരംഭിച്ച് കുടുംബശ്രീ. പച്ചക്കറി, പൂക്കൃഷി ഉൾപ്പെടെയുള്ളവയാണ് കൃഷി ചെയ്യുക. കൃഷി ചെയ്തെടുക്കുന്നവ പോക്കറ്റ് മാർട്ട് വഴി ഓൺലൈനായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും വാട്സ്ആപ്പ് വഴിയും ഓർഡർ എടുക്കുന്നതാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു.
ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെ തൃശൂരിൽ സംസ്ഥാനതല ഓണം വിപണന മേള സംഘടിപ്പിക്കും. കൂടാതെ 13 ജില്ലകളിലായി 23 ജില്ലാതല ഓണം വിപണന മേളകളും സി.ഡി.എസ്തലത്തിൽ രണ്ടായിരത്തിലേറെ വിപണന മേളകളും സംഘടിപ്പിക്കും. ഓണ വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്ന വിധം കുടുംബശ്രീ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് കുടുംബശ്രീ ഉൽപന്നങ്ങളുടെ 5000 ഓണം ഗിഫ്റ്റ് ഹാമ്പറുകൾ പോക്കറ്റ്മാർട്ട് വഴി വിപണനം ചെയ്യും. പ്രിയപ്പെട്ടവർക്ക് ഓണത്തിന് സമ്മാനമായി നൽകാവുന്ന തരത്തിലാണ് ഗിഫ്റ്റ് ഹാമ്പറുകൾ ഒരുങ്ങുന്നത്. 799 രൂപയാണ് ഒരെണ്ണത്തിന്റെ വില. ഒമ്പത് ഉൽപ്പന്നങ്ങൾ ഉണ്ടാകും. ഓണസദ്യയ്ക്ക് ആവശ്യമായതെല്ലാം ഒരു ഗിഫ്റ്റ് ഹാമ്പറിൽ ഉണ്ടാകും. ഇതുകൂടാതെ സി.ഡി.എസ് തലത്തിൽ അമ്പതിനായിരം ഗിഫ്റ്റ് ഹാമ്പറുകൾ കൂടി വിപണനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമം, പോക്കറ്റ്മാർട്ട് ആപ്പിക്കേഷൻ, ഓണം ഗിഫ്റ്റ് ഹാമ്പർ ലോഞ്ചിങ്ങ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam