വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും പകരം താൻ സമർപ്പിച്ച ദയാഹർജിയിൽ തുടർനടപടി സ്വീകരിക്കാൻ കുൽഭൂഷൻ ജാദവ് ആവശ്യപ്പെട്ടെന്നുമായിരുന്നു പാക്കിസ്ഥാന്‍റെ വാദം.
കറാച്ചി: പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുൽഭൂഷണ്‍ ജാദവിനെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ന് കാണും. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കുൽഭൂഷൻ ജാദവ് അറിയിച്ച സാഹചര്യത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ജാദാവിനെ കാണാന്‍ അനുമതി തേടിയത്. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും പകരം താൻ സമർപ്പിച്ച ദയാഹർജിയിൽ തുടർനടപടി സ്വീകരിക്കാൻ കുൽഭൂഷൻ ജാദവ് ആവശ്യപ്പെട്ടെന്നുമായിരുന്നു പാക്കിസ്ഥാന്‍റെ വാദം.
എന്നാല്‍ പാകിസ്ഥാന്‍റെ വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നും കഴിഞ്ഞ നാല് വർഷമായി വിഷയത്തിൽ അനാവശ്യ പുകമറ സൃഷ്ടിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.
ജാദവിന്‍റെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തേ ഉത്തരവിട്ടതാണ്. 2016 ലാണ് ഇന്ത്യയുടെ ചാരൻ എന്ന് ആരോപിച്ച് നാവിക സേന മുൻ കമാണ്ടറായിരുന്ന കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 2017 ഏപ്രിലിൽ ജാദവിനെ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.