
ദില്ലി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തില്‍ അന്വേഷണം ഊർജ്ജിതമാക്കാൻ മധ്യപ്രദേശ് പൊലീസ്. കേസന്വേഷണത്തിന്‍റെ ഭാഗമായി മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലേക്കെത്തും. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനാണ് മധ്യപ്രദേശ് പൊലീസിന്‍റെ നീക്കം. പട്ടികവർഗ കമ്മീഷൻ നിർദ്ദേശപ്രകാരം കേസിൽ പുതിയ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് പറയുന്നു.
കുംഭമേള വൈറൽ താരത്തിന് പ്രായപൂർത്തിയായില്ല എന്നാണ് പട്ടികവർഗ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കാൻ മധ്യപ്രദേശ് പൊലീസിനോടും കേരള പൊലീസിനും നിർദ്ദേശം നൽകിയത്. കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കമ്മീഷന് മുന്നില്‍ ഹാജരായി. കേസിൽ അന്വേഷണം പൂർത്തിയായി ഇല്ലെന്നാണ് മധ്യപ്രദേശ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചതാണെന്നും വിവാഹത്തിൽ വീഴ്ച ഇല്ലെന്നുമാണ് കേരള പോൊലീസിന്റെ വാദം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കേരളത്തിൽ എത്തിയെങ്കിലും ഇതിന് സാധിച്ചില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും മധ്യപ്രദേശ് പൊലീസ് കമ്മീഷനെ അറിയിച്ചു. ഇരുപൊലീസ് സേനകളുടെയും അന്വേഷണത്തിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പെൺകുട്ടിയുടെ മൊഴിയെടുക്കാൻ വീണ്ടും കേരളത്തിലേക്ക് പോകുമെന്നാണ് മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഫർമാനെനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ഈ കേസിൽ നിലവിൽ കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തും കേരള പൊലീസിൽ നിന്ന് രേഖകൾ കിട്ടാത്തതുമാണ് പോക്സോ വകുപ്പടക്കം ചുമത്തി തുടരന്വേഷണത്തിന് മധ്യപ്രദേശ് പൊലീസ് പറയുന്ന തടസ്സം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam