പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 12 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം.
സംസ്ഥാനത്തെ ദുരിതത്തിൽ മുക്കി അതിതീവ്രമഴ
സംസ്ഥാനത്തെ മഴക്കെടുതിയിൽ എട്ട് പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലയിൽ രാത്രി പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസുകാരൻ അബ്ദുൽ മുഹൈനി, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാലു വയസ്സുകാരൻ ആദം അയ്മൻ എന്നിവരാണ് മരിച്ചത്. ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വയനാട്ടിൽ പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പു ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. ഇന്ന് കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു.
വടക്കൻ ജില്ലകളിൽ വ്യാപക നാശം
വടക്കൻ ജില്ലകളിൽ ഇന്ന് പുലര്‍ച്ചെ തുടങ്ങിയ കനത്ത മഴ കാര്യമായ ശമനമില്ലാതെ തുടരുകയാണ്. ഉച്ചയോടെ ചിലയിടങ്ങളില്‍ മഴയുടെ തീവ്രത അല്‍പം കുറഞ്ഞിരുന്നെങ്കിലും വൈകീട്ടോടെ വീണ്ടും ശക്തി പ്രാപിച്ചു. മലപ്പുറത്തും വയനാട്ടിലുമായി മൂന്ന് പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. കൊണ്ടോട്ടിയിലും വണ്ടൂരിലുമായാണ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്. കൊണ്ടോട്ടി നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പതൊടി ഹമീദിന്‍റെ മകന്‍ നാലു വയസുകാരന്‍ ആദം അയ്മനും വണ്ടൂര്‍ തിരുവാലി ഏറിയാടില്‍ അബ്ദുള്‍ മുനീറിന്‍റെ മകന്‍ മൂന്ന് വയസുകാരന്‍ മുഹൈനിയുമാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഉച്ചയോടെ മഴയുടെ തീവ്രത കുറഞ്ഞിരുന്നെങ്കിലും വൈകീട്ടോടെ മഴ വീണ്ടും കനത്തു. പൂനൂര്‍ കട്ടിപ്പാറ പാതയില്‍ നിറയെ യാത്രക്കാരുമായി പോയ ബസ് വെളളക്കെട്ടില്‍ കുടുങ്ങി. നാട്ടുകാരെത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. പന്തിരിക്കരയില്‍ വീടിന്‍റെ മതില്‍ തകര്‍ന്നു. കുടിക്കുന്നുമ്മല്‍ ഉഷയുടെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നത്. വിലങ്ങാട് പുഴ കരകവിഞ്ഞൊഴുകുകയാണ്. വനമേഖഖലയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് വിലങ്ങാട് പുഴയില്‍ മലവെളളപ്പാച്ചിലും ഉണ്ടായി. ജില്ലയില്‍ പലയിടങ്ങളിലും വീടുകളുടെ സംരക്ഷണ ഭിത്തി തകരുകയും കിണര്‍ ഇടിഞ്ഞ് താഴുകയും ചെയ്തിട്ടുണ്ട്. ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ 17 മത്സ്യതൊഴിലാളികളെ തീരരക്ഷാസേനയും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.
വയനാട് പിണങ്ങോട് പന്നിയോറ ഭാഗത്ത് വെള്ളം കയറി. പ്രദേശത്തെ ആദിവാസി ഉന്നതികളിൽ കുടുങ്ങിയ ആളുകളെ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ട് എത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പോഴുതന പഞ്ചായത്തിൽ നാലു ക്യാമ്പുകൾ തുറന്നു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മാനന്തവാടി തലപ്പുഴ കമ്പിപ്പാലം , കാപ്പിക്കളം ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. മഴ ശക്തമായി തുടരുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ബോയ്‌സ് ടൗണ്‍-പാല്‍ചുരം റോഡില്‍ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി. വൈകിട്ട് ആറ് മുതല്‍ നാളെ രാവിലെ ആറ് വരെയാണ് നിരോധനം.
കണ്ണൂർ പേരാവൂർ കാഞ്ഞിരപുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടു. കൊട്ടംപുരം സ്വ ദേശി ഹനീഫയാണ് ഒഴുക്കില്പെട്ടത്. പുഴയിൽ നിന്നും തേങ്ങ പെറുക്കാൻ പോയപ്പോഴായിരുന്നു അപകടം. ജോസ് ഗിരിയിലും കോളിത്തട്ടിലും മണ്ണിടിച്ചിൽ ഉണ്ടായി. പാലക്കാട് ജില്ലയില്‍ ശക്തമായ മഴയില്‍ താഴ്ന പ്രദ്ശങ്ങളില്‍ വെളളം കയറി. ഒറ്റപ്പാലം ലക്കിടി അനങ്ങനടി ഭാഗങ്ങളില്‍ രണ്ട് വീടുകൾ തകർന്നു. ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പത്തൊമ്പതാം മൈലിൽ ഒരു വീട്ടിൽ വെള്ളം കയറി.അമ്പലപ്പാറ മേലൂരിൽ ജല സംഭരണിയുടെ സംരക്ഷണ ഭിത്തി തകർന്നു
അറവക്കാട് മൂന്ന് വൈദ്യുതി പോസ്റ്റുകൾ പൊട്ടി വീണു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.ജലനിരപ്പ് ഉയർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളിലെയും, പുഴയുടെ ഇരു കരകളിലേയും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോഴിക്കോട് കക്കയം ഡാമിലും ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ജാഗ്ര നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട് കടൽത്തീരങ്ങളിൽ കളല്‍ക്ഷോഭം രൂക്ഷമാണ്. കുമ്പള കോയിപ്പാടിയിൽ രണ്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.
