കൈയില്‍ ഇരുമ്പുകമ്പി, തിരുട്ട് ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികള്‍, കരുതിയിരിക്കണം ഈ കുറുവ സംഘത്തെ

Published : Nov 17, 2024, 05:12 PM ISTUpdated : Nov 17, 2024, 05:15 PM IST
കൈയില്‍ ഇരുമ്പുകമ്പി, തിരുട്ട് ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികള്‍, കരുതിയിരിക്കണം ഈ കുറുവ സംഘത്തെ

Synopsis

തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളിൽ നിന്നാണ് കുറുവ സംഘമെന്നറിയപ്പെടുന്ന മോഷ്ടാക്കള്‍ എത്തുന്നത്. ഈ സംഘങ്ങളെ കരുതിയിരിക്കണമെന്നും അപകടകാരികളാണെന്നുമാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. 

തിരുവനന്തപുരം: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അപ്പോഴും രാത്രിയിൽ ഇനിയും ഇത്തരം സംഘങ്ങള്‍ മോഷണത്തിനെത്തുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. കുറുവ സംഘങ്ങളെ കരുതിയിരിക്കണമെന്നും അപകടകാരികളാണ് ഇവരെന്നുമാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. 

ആരാണ് ഈ കുറുവ സംഘം?

തമിഴ്‌നാട്ടിൽ മോഷണം കുലത്തൊഴിലായി കാണുന്ന ചില ഗ്രാമങ്ങളുണ്ട് . തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള രാംജി നഗർ എന്ന തിരുട്ട് ഗ്രാമമാണ് അതിൽ ഏറ്റവും കുപ്രസിദ്ധം. ഇവിടെ നിന്നും മറ്റ് തിരുട്ട് ഗ്രാമങ്ങളിൽ നിന്നുമുള്ള മോഷ്ടാക്കൾ സംഘമായി അയൽ സംസ്ഥാനങ്ങളിൽ മോഷണത്തിനിറങ്ങാറുണ്ട്. ഇവരാണ് പിന്നീട് കുറുവ സംഘങ്ങള്‍ എന്നറിയപ്പെട്ട് തുടങ്ങിയത്. തമിഴ്നാട് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ച് ആണ് സംഘത്തെ ആദ്യമായി കുറുവ സംഘമെന്ന് വിളിക്കുന്നത്.ആയുധധാരികളായ മോഷ്ടാക്കൾ എന്ന അർത്ഥത്തിലായിരുന്നു പ്രയോഗം. ബോഡിനായ്ക്കന്നൂർ, കോയമ്പത്തൂർ, തഞ്ചാവൂർ മധുര എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളിൽ ഉള്ളവരും ഇപ്പോൾ കുറുവ സംഘങ്ങളിൽ സജീവമാണ്. 


അപകടകാരികള്‍

എല്ലായിടത്തും ഈ സംഘം മോഷണത്തിന് ഉപയോഗിക്കുന്നത് ഒരേ തന്ത്രങ്ങളാണ്. പദ്ധതിയിട്ട മോഷണം വിജയകരമായി നടത്താനായി ആൾക്കാരെ പരുക്കേൽപ്പിക്കാനും കൊല്ലാനും വരെ മടിക്കാത്തവരാണ് കുറുവ സംഘത്തിലെ അംഗങ്ങൾ. അത് തന്നെയാണ് അവരെ അപകടകാരികൾ ആക്കുന്നതും. 

മോഷണ രീതി


മോഷണം നടത്താൻ ഉദ്ദേശിക്കുന്ന പ്രദേശത്ത് നേരത്തെ തന്നെ എത്തി ചെറിയ തൊഴിലുകളിൽ ഏർപ്പെടും. സാവധാനം പരിസരവും വീടുകളും നിരീക്ഷിച്ച്  കയറേണ്ട വീടുകൾ ഏതൊക്കെയെന്ന് തീരുമാനിക്കും. രണ്ടോ മൂന്നോ പേരുടെ സംഘമാവും മോഷണത്തിനിറങ്ങുന്നത്. കൈയിൽ ഇരുമ്പു ദണ്ഡുകൾ ഉണ്ടാവും. പുറകിലത്തെ വാതിൽ തുറന്നാണ് ഇവർ സാധാരണ വീടുകളിൽ പ്രവേശിക്കുക. അടിവസ്ത്രം മാത്രം ധരിച്ച് ദേഹം മുഴുവൻ കരിയും എണ്ണയും പുരട്ടിയാവും ഇവർ അകത്തു കടക്കുക. പിടിക്കാൻ ആരെങ്കിലും ശ്രമിച്ചാലും വഴുതിയോടാൻ ഇത് സഹായകമാകും. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടിനു സമീപം ശ്രദ്ധ തിരിക്കാനായി മറ്റെന്തെങ്കിലും ചെറിയ സംഭവങ്ങൾ സൃഷ്ടിക്കുന്നതും ഇവരുടെ പതിവാണ്. വീടിനു മുന്നിൽ കുട്ടികൾ കരയുന്ന ശബ്ദമോ വാഹനാപകടം നടന്നത് പോലുള്ള ഒച്ചയോ ഉണ്ടാക്കി വീട്ടുകാരുടെ ശ്രദ്ധ തിരിച്ച ശേഷമാവും പലപ്പോഴും ഇവർ വീട്ടിൽ കയറുന്നത്. 


മോഷണ മുതൽ സംഘത്തലവൻ സൂക്ഷിക്കും

മോഷണം കഴിഞ്ഞാൽ കിട്ടുന്ന പണവും സ്വർണവും സംഘത്തലവൻ സൂക്ഷിക്കും. ഇടക്ക് പൊലീസ് പിടിക്കുന്ന ഘട്ടം വന്നാൽ തലവനെ രക്ഷപ്പെടുത്തി മറ്റുള്ളവർ പിടികൊടുക്കും. അങ്ങനെ സംഭവിച്ചാലും മോഷണ മുതലിന്‍റെ വിഹിതം തലവൻ കൃത്യമായി ഗ്രാമത്തിലെ ഇവരുടെ വീടുകളിൽ എത്തിക്കും. കൗമാരക്കാർ മുതൽ 60 കഴിഞ്ഞവർ വരെ സംഘത്തിൽ അംഗങ്ങളായുണ്ട്. പിടിക്കപ്പെടുന്നവരും ശിക്ഷിക്കപ്പെടുന്നവരുമൊക്കെ പുറത്തിറങ്ങിയാൽ വീണ്ടും മോഷണത്തിന് ഇറങ്ങുന്നതും പതിവാണ്. മോഷണം കുലത്തൊഴിലായി കാണുന്നതിനാൽ തന്നെ ഇവർക്ക് കുറ്റബോധം തോന്നാറുമില്ല.

മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ്; നിർണായകമായത് സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ