പത്മഭൂഷൻ പുരസ്കാരം തന്‍റെ സമുദായത്തിന് സമർപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. എൽ ഡി എഫ് ഭരണത്തിൽ ഇരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് ഇന്‍റർവ്യൂ ചെയ്യാനുള്ള അനുവാദം മാത്രമേ കിട്ടിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇക്കാര്യത്തിൽ കേസ് കൊടുത്തവർ വരെയുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്ന കത്താണ് അവർക്കുള്ള മറുപടി. എന്തിനാണ് പത്മഭൂഷൻ കിട്ടിയതെന്ന് ആ കത്തിൽ ഉണ്ട്. പുരസ്കാരം തന്‍റെ സമുദായത്തിന് സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്ത് എസ് എൻ ട്രസ്റ്റിന്റെയും എസ് എൻ ഡി പി യോഗത്തിന് കീഴിലുള്ള പത്ത് യൂണിയനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
പിണറായി വിജയന്‍റെ ഭരണ കാലത്ത് നമുക്കൊരു സഹായവും ലഭിച്ചിട്ടുമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സഹായം ചോദിച്ചിട്ടുമില്ല. എൽ ഡി എഫ് ഭരണത്തിൽ ഇരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് ഇന്‍റർവ്യൂ ചെയ്യാനുള്ള അനുവാദം മാത്രമേ കിട്ടിയുള്ളൂ. അതും പകുതി മാത്രമേ ആയിട്ടുള്ളൂ. ഇപ്പോൾ പുതിയ ഭരണം വന്നപ്പോൾ അത് മറ്റൊരു രീതിയിൽ പറയുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
തനിക്കെതിരെ ഒരു മാധ്യമം നുണ പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. മരം കൊള്ളക്കാരന്റെ മഞ്ഞ ചാനൽ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. താൻ പണം മേടിച്ചാൽ കോഴ, എന്നാൽ രാഷ്ട്രീയക്കാരൻ മേടിച്ചാൽ സംഭാവനയും ശാന്തിക്കാരൻ മേടിച്ചാൽ ദക്ഷിണയും പൊലീസുകാരൻ മേടിച്ചാൽ പടിയുമാണ്. പണ്ട് എസ് എൻ ട്രസ്റ്റിലും യൂണിയനിലും തർക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താൻ വന്നപ്പോൾ ആ തർക്കങ്ങൾ പരിഹരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.
