
തൃശൂർ : കുതിരാൻ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിന് തുറന്നു നൽകും. ഉച്ചയ്ക്ക് 12 മണിക്കാണ് രണ്ടാം തുരങ്കം ഭാഗീകമായി തുറക്കുക. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് കടത്തി വിടുക. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഇന്ന് മുതൽ ഒഴിവാക്കും. ഏപ്രിൽ മുതലാകും തുരങ്കം പൂർണമായും തുറന്ന് നൽകുക. പ്രധാന അപ്രോച്ച് റോഡിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ലെങ്കിലും തുരങ്കം ഗതാഗതത്തിന് തുറന്ന് നൽകാനാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം.
എന്നാൽ അതേ സമയം രണ്ടു തുരങ്കങ്ങൾ തുറന്നാലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 'രണ്ടാം തുരങ്കം പണി നടക്കുന്ന സമയത്ത് തുടർച്ചയായി മന്ത്രിമാർ പങ്കെടുത്ത് യോഗം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു'. എന്നാൽ ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ലെന്നും ടോൾ പിരിവ് എന്ന വർത്ത ദൗർഭാഗ്യകരമാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.
'പണികൾ പൂർത്തിയാക്കാനുള്ളതിനാൽ തുരങ്കത്തിന്റെ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. കൂടിയാലോചനകൾക്ക് ശേഷമേ ഇനി പ്രഖ്യപനങ്ങൾ ഉണ്ടാകൂ എന്ന് ഹൈവേ അതോറിറ്റി അറിയിച്ചു. പൂർണമായി തുരങ്കം തുറന്ന് നൽകുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകുമെന്നും ഏപ്രിൽ മാസത്തോടെ പൂർണമായി തുറക്കുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam