
തിരുവനന്തപുരം: കുവൈത്തിലെ മാൻഗഫ് തീപിടുത്ത ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് കേരളം കണ്ണീരോടെ വിടനൽകുകയാണ്. തൃശ്ശൂർ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശി സുമേഷ്, തിരൂർ സ്വദേശി നൂഹ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ, കൊല്ലം സ്വദേശി ഷമീർ എന്നിവരുടെ സംസ്കാരം പൂർത്തിയായി. മലപ്പുറം പുലാമന്തോൾ സ്വദേശി എം.പി. ബാഹുലേയന്റെ സംസ്കാരം പുരോഗമിക്കുകയാണ്. അന്ത്യാഞ്ജലി അര്‍പ്പിക്കാൻ നൂറ് കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.
നെടുമങ്ങാട് സ്വദേശി അരുൺ ബാബുവിന്റെ സംസ്കാരം അദ്ദേഹം പുതുതായി പണികഴിപ്പിച്ചുകൊണ്ടിരുന്ന വീട്ടുവളപ്പിലാണ് നടന്നത്. മൃതദേഹം ആദ്യം പൂവത്തൂരിലെ ഭാര്യവീട്ടിൽ എത്തിച്ച ശേഷം ഉഴമലയ്ക്കലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു അരുൺ ബാബു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
24 മലയാളികൾ അടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി കുവൈത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം രാവിലെ 10. 28 നാണ് നെടുമ്പാശേരിയിൽ ഇറങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 11.45 ന് മൃതദേഹം ഒന്നിച്ച് പുറത്തെത്തിച്ചപ്പോൾ അത്രനേരം അടക്കിപ്പിടിച്ച ഉറ്റവരുടെ സങ്കടം അണപൊട്ടി. തമിഴ്നാട്ടുകാരായ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും മൃതദേഹവും കൊച്ചിയിൽ ഇറക്കി അതാത് സംസ്ഥാനങ്ങൾക്ക് കൈമാറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. കൊച്ചി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭംഗങ്ങൾ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ മൃതദേഹത്തിൽ ആദരമർപ്പിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യസമില്ലാതെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാന്ത്വനവുമായി ഒഴുകിയെത്തി. ഓരോ മൃതദേഹവും പ്രത്യേകം ആംബുലൻസുകളിൽ പോലീസ് അകമ്പടിയോടെ വീടുകളിലേക്ക് കൊണ്ടുപോയി. രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഉറ്റവരുടെ കണ്ണീരും വിലാപങ്ങളും ആരുടേയും ഹൃദയം തകർക്കുന്നതായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam