
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മകന്‍ ശ്രീഹരിയെ, കൈയിലെ ടാറ്റു കണ്ടാണ് തിരിച്ചറിഞ്ഞതെന്ന് പിതാവ് പ്രദീപ്. ഇന്നലെ രാത്രി 12 മണിക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം തിരിച്ചറിയാനായി വിളിച്ചു. പോയി നോക്കിയപ്പോള്‍ മുഖത്ത് നിറയെ നീരായത് കൊണ്ട് മകനെ തിരിച്ചറിയാന്‍ പറ്റുന്നില്ലായിരുന്നു. പിന്നെ കൈയിലെ ടാറ്റു നോക്കിയാണ് മകനെ തിരിച്ചറിഞ്ഞതെന്ന് പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ചാം തീയതിയാണ് ശ്രീഹരി ജോലിക്ക് വേണ്ടി കുവൈത്തിലെത്തിയത്. തങ്ങള്‍ രണ്ട് പേരും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്നും പ്രദീപ് പറഞ്ഞു.
ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ് 27കാരനായ ശ്രീഹരി. ഇത്തിത്താനം ഇളംകാവ് കിഴക്കേട്ടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ്. പ്രദീപാണ് മരണവിവരം ഇന്ന് രാവിലെ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും
തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരുക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരുക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam