
തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ഭീഷണിയിൽ കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു. ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രശ്നങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സ്വാഭാവികമായും കൂടുതൽ ചർച്ചചെയ്യപ്പെടും.
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ അസ്വാരസ്യങ്ങള്‍ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. അത് ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമങ്ങളുടെ കടമ മാത്രമാണ്. അതിന് മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സംഘടന അറിയിച്ചു.
ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നിരക്കാത്തതാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍റെ സമീപനം. സ്വന്തം നില മറന്നുള്ള അപക്വമായ സമീപനമാണ് സുരേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടയാത്. തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്തു കളയുമെന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കയുമെന്ന് യൂണിയൻ പ്രസിഡന്‍റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.
പദവിക്ക് നിരക്കാത്ത അപക്വമായ വാചകകസര്‍ത്തുകള്‍ അവസാനിപ്പിക്കാനും മാധ്യമ വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള സമചിത്തത പ്രകടിപ്പിക്കാനും സുരേന്ദ്രൻ ഇനിയെങ്കിലും തയാറാവുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam