മലപ്പുറം: മുൻ അധ്യാപകൻ കെ വി ശശികുമാർ പ്രതിയായ പീഡന കേസുകളുടെ അന്വേഷണത്തിൽ ആശങ്കയുമായി പൂർവവിദ്യാർത്ഥിനി കൂട്ടായ്മ. പോക്സോ കുറ്റം മറച്ചു വച്ചതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ തെളിവുകൾ നൽകിയിട്ടും അന്വേഷണ പരിധിയിൽ കൊണ്ടു വന്നില്ലെന്നാണ് പൊലീസിനെതിരായ പരാതി. പൂർവ വിദ്യാർഥിനി കൂട്ടായ്മ സമർപ്പിച്ച മാസ് പെറ്റീഷനിൽ ഇതു വരെയായിട്ടും അന്വേഷണം നടന്നില്ലെന്നും ആരോപണം ഉയരുന്നു. പോക്സോ ഉൾപ്പെടെ ആറു പീഡന കേസുകളിൽ ജാമ്യം ലഭിച്ച കെ വി ശശികുമാർ ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയേക്കും.
അധ്യാപകൻ കെ വി ശശികുമാർ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014-ലും 2019-ലും രക്ഷിതാക്കളിൽ ഒരാൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ പറയുന്നു. പക്ഷേ ഈ വിവരം സ്കൂധികൃതർ പോലീസിനെ അറിയിച്ചില്ല.
തെളിവുകൾ കൈമാറിയിട്ടും പൊലീസ് ഇത് അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ലെന്നും പോക്സോ കുറ്റം മറച്ചു വച്ചതിന് സ്കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാർ പറയുന്നു. ഇതുവരെയുള്ള അന്വേഷണം രണ്ടു പോക്സോ പരാതിയിൽ മാത്രം ഒതുങ്ങിപ്പോയെന്നും മുപ്പത് വർഷക്കാലയളവിലെ പീഡനത്തെക്കുറിച്ച് പറയുന്ന പൂർവ വിദ്യാർത്ഥിനികളുടെ മാസ് പെറ്റിഷനിൽ ഒരു എഫ്ഐആർ പോലും ഇതുവരെ ഇട്ടില്ലെന്നും ആക്ഷേപം ഉയരുന്നു. തെളിവുകൾ കൈമാറിയിട്ടും ഇതിന് എന്താണ് തടസ്സമെന്നാണ് ചോദ്യം. പ്രതിയുടെ ഉന്നതതല സ്വാധീനം കാരണം കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഉണ്ട് പല പരാതിക്കാർക്കുമെന്ന് ഈ സ്കൂളിലെ അലുംനി അസോസിയേഷൻ അംഗം ബീന പിള്ള വ്യക്തമാക്കുന്നു.
രണ്ടു പോക്സോ കേസുകളിലും പോക്സോ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടന്ന ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത നാലു കേസുകളിലും ശശികുമാറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പരാതികളിലെ ഉള്ളടക്കത്തിലെ ചില സംശയങ്ങളാണ് അനുകൂലം ആയതെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam