ജനസാഗരം, ഹൈദരലി തങ്ങളെ ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ആദരമർപ്പിച്ച് മുഖ്യമന്ത്രിയടക്കം പ്രമുഖർ

Published : Mar 06, 2022, 10:55 PM IST
ജനസാഗരം, ഹൈദരലി തങ്ങളെ ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ആദരമർപ്പിച്ച് മുഖ്യമന്ത്രിയടക്കം പ്രമുഖർ

Synopsis

മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകളോളം ക്യൂവിൽ നിന്ന്  ഹൈദരലി  തങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ചത്.

മലപ്പുറം: അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരമർപ്പിച്ച് പ്രമുഖരടക്കം ആയിരങ്ങൾ (Panakkad Hyderali Shihab thangal)മലപ്പുറം ടൌൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, എ.കെ ശശീന്ദ്രൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അർപ്പിച്ചു. 

മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകളോളം ക്യൂവിൽ നിന്ന്  ഹൈദരലി  തങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ചത്. ടൗൺ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മുസ്ലിം ലീഗ് സംസഥാന അധ്യക്ഷൻ ശ്രീ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗൺഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്ന സാഹചര്യത്തിലെ തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം നഗരസഭയിലെ സ്കൂളുകളുടെ പ്രവൃത്തി സമയം നാളെ 12 മണി മുതൽ നാല് മണി വരെയായിരിക്കുമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.

അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് ഭൗതിക ശരീരം എത്തിച്ചത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൌൺഹാളിലേക്ക് എത്തിച്ചത്. ഖബറടക്കം നാളെ രാവിലെ 9 ന് പാണക്കാട് ജുമാ മസ്ജിദിൽ നടക്കും. അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു.

2009 ൽ ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ മരണത്തെത്തുട‍ർന്നാണ് ഹൈദരാലി തങ്ങൾ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. അതിന് മുമ്പ് 19 വർഷം പാർട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്നു അദ്ദേഹം. നൂറ് കണക്കിന് പേ‍ർ ആത്മീയ ഉപദേശങ്ങൾ തേടി ദിവസവും പാണക്കാട്ടെത്തിയിരുന്നു. അവരെയൊക്കെ പ്രാർത്ഥനയാലും സ്നേഹത്താലും ചേർത്ത് നിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. നി‍ർധനർ കൈ നിറയെ സഹായവുമായാണ് പാണക്കാട്ട് നിന്നും തിരിച്ച് പോയത്. അധികാരത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും എപ്പോഴും മാറി നടന്ന വ്യക്തിയായിരുന്നു തങ്ങൾ. വീതം വെപ്പുകളിൽ അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നു. പാർട്ടിയിലെ വലിയ തർക്കങ്ങൾക്കിടയിൽ ചെറിയ ചിരിയോടെ നിന്ന് തീരുമാനങ്ങളെടുത്ത അദ്ദേഹം 12 വർഷം കേരളത്തിലെ ലീഗിനെ  നയിച്ചത് ആറ്റിക്കുറുക്കിയ വാക്കുകളിലെ പുഞ്ചിരിയോടെയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ