
കോട്ടയം: ഉമ്മൻചാണ്ടിയുമായുള്ള വ്യക്തി ബന്ധത്തിൽ ഒരിക്കൽ പോലും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് മുൻ നേതാവും വനം വികസന കോർപറേഷൻ അധ്യക്ഷയുമായ ലതികാ സുഭാഷ്. ദ്രോഹിക്കുന്നവരോടു പോലും വിദ്വേഷം ഇല്ലാതിരുന്ന ആളായിരുന്നു ഉമ്മൻചാണ്ടിയെന്നും ലതിക സുഭാഷ് പറഞ്ഞു. അന്തരിച്ച ഉമ്മൻചാണ്ടിയെ അനുസ്മരിക്കുകയായിരുന്നു ലതിക സുഭാഷ്.
അതേസമയം, ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന ജനസദസ്സ് ഉൾപ്പെടെയുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് (ജൂലൈ 24 )മാറ്റിവെച്ചു. ജില്ല ,ബ്ലോക്ക് , മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളിൽ ഈ ഒരാഴ്ചക്കാലം ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടികൾ നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നിർദ്ദേശിച്ചു.
പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട, സംസ്കാരം മറ്റന്നാൾ; കോൺഗ്രസിൽ ഒരാഴ്ച ദുഃഖാചരണം
കേരളരാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിന്റെ വേദനയിലാണ് രാഷ്ട്രീയ കേരളം. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. മറ്റന്നാൾ പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തെരിയിലാണ് സംസ്കാരം. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോഴത്തെ ആലോചന. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
'കാരുണ്യക്കടലേ... പാവങ്ങളുടെ പടത്തലവാ വിട'; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് ബിആര്‍എം ഷഫീര്‍
https://www.youtube.com/watch?v=Ko18SgceYX8