അന്വേഷണം തുടരുമ്പോൾ സൈബി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയ കുറ്റങ്ങളുടെ പേരിൽ ശക്തവും മാതൃകാപരവുമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂരിന്‍റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകൾ. സൈബി അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് ഇന്ത്യൻ അസിസിയേഷൻ ഓഫ് ലോയേഴ് ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടു. അന്വേഷണം തുടരുമ്പോൾ സൈബി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയ കുറ്റങ്ങളുടെ പേരിൽ ശക്തവും മാതൃകാപരവുമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഇതിനിടെ ഇന്ന് രാവിലെ പത്ത് മണിക്ക് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനോട് കമ്മീഷണര്‍ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ എത്തിയില്ല. പിന്നീട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നഗരത്തിലെ രഹസ്യകേന്ദ്രത്തിൽ വച്ചാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കോടതിയിൽ സമര്‍പ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യല്ലിലും സിനിമാ നിര്‍മ്മാതാവിൽ നിന്നും താൻ അഭിഭാഷക ഫീസാണ് വാങ്ങിയത് എന്ന മൊഴി ആവര്‍ത്തിക്കുകയാണ് സൈബി ജോസ് കിടങ്ങൂര്‍ ചെയ്തത്.