പരാതിക്കാരിയെ മ‍ര്‍ദ്ദിച്ചെന്ന കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷക‍ര്‍ ഹൈക്കോടതിയിൽ

By Web TeamFirst Published Nov 11, 2022, 4:52 PM IST
Highlights

തങ്ങൾക്കെതിരായ പരാതിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നൽകുന്നതിൽ നിന്ന് തടയുകയാണ് ലക്ഷ്യമെന്നും അഭിഭാഷകരുടെ ഹ‍‍ര്‍ജിയിൽ ആരോപിക്കുന്നു.

കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ പ്രതികളായ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ കോവളം പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷക‍ര്‍ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.  തങ്ങൾക്കെതിരായ പരാതിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നൽകുന്നതിൽ നിന്ന് തടയുകയാണ് ലക്ഷ്യമെന്നും അഭിഭാഷകരുടെ ഹ‍‍ര്‍ജിയിൽ ആരോപിക്കുന്നു. പരാതിക്കാരിയെ മർദ്ദിച്ചു എന്നത് കെട്ടിച്ചമച്ച ആരോപണമാണ്. ഇക്കാര്യം തെളിയിക്കാൻ സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഹർജിയിൽ അഭിഭാഷക‍ര്‍ ആവശ്യപ്പെടുന്നുണ്ട്.

പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയെ മ‍ര്‍ദ്ദിച്ചു എന്ന പരാതിയിലാണ് അഭിഭാഷക‍ര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സിറ്റി പൊലീസിന് കീഴിൽ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസ് എടുത്തത്. ഈ നടപടി ചോദ്യം ചെയ്താണ് അഡ്വ. അലക്സ് എം, അഡ്വ. ജോസ് ജെ ചെറുവള്ളി,  അഡ്വ.സുധീർ പി.എസ് എന്നിവ‍ര്‍ ഹൈക്കോടതിയിൽ ഹർജി നൽകിയത്

ബലാത്സംഗ കേസ് : പരാതിക്കാരിയുടെ രഹസ്യമൊഴി എൽദോസ് കുന്നപ്പിള്ളിക്ക് പരിശോധിക്കാം, ഹൈക്കോടതി അനുമതി

ബലാത്സംഗ കേസിൽ പരാതിക്കാരി നൽകി രഹസ്യ മൊഴി  കോടതി  സാന്നിധ്യത്തിൽ പരിശോധിക്കാൻ  എൽദോസ് കുന്നപ്പിള്ളിലിന് കഴിഞ്ഞ ദിവസം  ഹൈക്കോടതി അനുമതി നൽകിയിരുന്നു.  കേസിൽ എല്ലാ ദിവസവും എൽദോസ്  അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ്  ജസ്റ്റിസ് കൗസർ എടപ്പഗത്ത് തീങ്കഴാഴ്ച വരെ നീട്ടി. 

എൽദോസ് കുന്നപ്പിള്ളിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ അപ്പീൽ പരിഗണിക്കുന്നതും ഹൈക്കോടതി തിങ്കഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയെ സമീപിച്ചു. മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ ബലാത്സംഗം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകിയിട്ടും ജാമ്യം നൽകിയത് നിയമപരമായല്ല എന്നാണ് പരാതിക്കാരിയുടെ വാദം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കേസിലെ സത്യങ്ങൾ മുഴുവൻ പുറത്ത് വരികയുള്ളൂവെന്നും ഹർ‍ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  
 

click me!