തരൂരിന്റെ ഭാഷ അഹങ്കാരം നിറഞ്ഞത്, ആര്‍എസ്എസുകാരൻ, ദേശാടനക്കിളി; രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ

By Web TeamFirst Published Apr 12, 2024, 3:50 PM IST
Highlights

തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ പരാജയം സമ്മതിച്ച് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കൾ. ഇടത് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് സിപിഐ നേതാവും മന്ത്രിയുമായ ജിആര്‍ അനിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ഒറ്റപ്പെട്ടു പോയ സ്ഥാനാർത്ഥിയാണ് തരൂർ. മണ്ഡലത്തിൽ വിപുലമായ പ്രചാരണമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി തലസ്ഥാനത്ത് എൽഡിഎഫ് നടത്തുന്നത്. ശശി തരൂർ ആർഎസ്എസ് മനസ്സുള്ള കോൺഗ്രസുകാരനാണ്. ഒന്നാന്തരം ആർഎസ്എസുകാരനായ കോൺഗ്രസുകാരനാണ്, വാക്കുകളിലും പ്രവർത്തിയിലും അത് പ്രകടമാണെന്നും ജിആർ അനിൽ കുറ്റപ്പെടുത്തി.

തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ പരാജയം സമ്മതിച്ച് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് അഞ്ചുവർഷത്തിൽ ഒരിക്കൽ മാത്രം പറന്നിറങ്ങുന്ന ദേശാടനക്കിളിയാണ് തരൂര്‍. പരാജയ ഭീതിയാൽ തരൂര്‍ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. സംസ്ഥാനത്തെ 20 സീറ്റിലും ഇടതുമുന്നണിയുടെ മുഖ്യ എതിരാളി യുഡിഎഫാണ്. ഒരിടത്തും ബിജെപി മുഖ്യ എതിരാളി അല്ല. 15 വർഷമായി തരൂർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!