ഗവര്‍ണര്‍ക്കെതിരെ ഭരണ - പ്രതിപക്ഷ പ്രതിഷേധം ശക്തം: ഗവര്‍ണറെ വിമര്‍ശിക്കാതെ സമരവേദിയിൽ മുഖ്യമന്ത്രി

By Web TeamFirst Published Dec 23, 2020, 1:05 PM IST
Highlights

കർഷക സമരത്തെ അനുകൂലിച്ച് പ്രമേയം പാസാക്കാനുള്ള നീക്കത്തെ ഗവർണർ തടയിട്ടതോടെ പാളിയത് സർക്കാരിന്‍റെ നിർണ്ണായക നീക്കമാണ്. 

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിക്കെതിരെ ഭരണപ്രതിപക്ഷ പ്രതിഷേധം ശക്തം. ഗവർണറുടെ നടപടിയെ എതിർത്ത യുഡിഎഫ്  നിയമസഭാ ലോഞ്ചിൽ ഒത്തുചേര്‍ന്ന് പ്രമേയം പാസാക്കാൻ തയ്യാറാകാതിരുന്ന സർക്കാരിനെയും വിമർശിച്ചു. അതേസമയം കർഷക സമരത്തിനുള്ള ഐക്യദാർഢ്യ യോഗത്തിൽ ഗവർണറെ വിമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 

കർഷക സമരത്തെ അനുകൂലിച്ച് പ്രമേയം പാസാക്കാനുള്ള നീക്കത്തെ ഗവർണർ തടയിട്ടതോടെ പാളിയത് സർക്കാരിന്‍റെ നിർണ്ണായക നീക്കമാണ്. ഗവര്‍ണര്‍ നേരത്തെ തന്നെ അനുമതി നൽകിയ ജനുവരി എട്ടിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രമേയം കൊണ്ടു വരാനാണ് നിലവിൽ സര്‍ക്കാരിൻ്റെ തീരുമാനം.

പൗരത്വ നിയമഭേദഗതിക്ക് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും നേർക്കുനേർ വരുന്നത് നിയമസഭാ സമ്മേളനത്തെ ചൊല്ലിയാണ്. പക്ഷേ ഇക്കുറി പരസ്യ പ്രതിഷേധം മുഖ്യമന്ത്രി ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്.സർക്കാരിന്‍റെ ശുപാർശ തള്ളിക്കളയാൻ അധികാരമില്ലെന്ന് വ്യക്തമാക്കി ഇന്നലെ ഗവർണ്ണർക്ക് കത്തെഴുതിയ മുഖ്യമന്ത്രി ഇന്ന് കർഷക സമര ഐക്യദാർഢ്യ വേദിയിൽ വിമർശിച്ചത് കേന്ദ്രസർക്കാരിനെ മാത്രം.

സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിൽ സർക്കാർ തീരുമാനമാണ് പ്രധാനമെന്നും ഭരണഘടനാപരമായി ഗവർണർ പ്രവർത്തിക്കണമെന്നും എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ ആവശ്യപ്പെട്ടു .യുഡിഎഫ് പാർലമെന്‍ററി പാർട്ടിയോഗവും ഗവർണറുടെ നടപടിയെ അപലപിച്ചു. നിയമസഭാ ലോഞ്ചിൽ എംഎൽഎമാർ ഒത്തുചേർന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നിർദ്ദേശം തള്ളിയ സർക്കാർ നടപടിയെ ഉമ്മൻചാണ്ടി വിമർശിച്ചു.
 

click me!