
പാലക്കാട്: പാലക്കാട് സിപിഎം വോട്ടുമറിച്ചെന്ന പരാമർശത്തിൽ തിരുത്തുമായി എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. ഷാഫിക്ക് സിപിഎം വോട്ടുകൾ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകൾ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നും സരിൻ പറഞ്ഞു. ആ വോട്ടുകൾ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിൻ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു വോട്ടുകൾ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പിൽ വിജയിച്ചതെന്നായിരുന്നു ഡോ.പി.സരിൻ്റെ പരാമർശം.
ഷാഫിയെ നിഷേധിക്കാൻ ഇടതു പക്ഷം കഴിഞ്ഞ തവണ തീരുമാനിച്ചിരുന്നെകിൽ ബി.ജെ.പി ജയിച്ചേനെ. ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയ ഇടതു വോട്ടുകൾ ഇത്തവണ നിഷേധിക്കും. അന്ന് മത്സരിച്ച ഇടതു സ്ഥാനാർഥി സിപി പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പിൽ വഞ്ചിച്ചത്. അതിൽ സി.പി പ്രമോദിന് തെല്ലും കുറ്റബോധമില്ല. അതിനുള്ള കണക്ക് തീർക്കാൻ ഇടതു പ്രവർത്തകർ ഒരുങ്ങി കഴിഞ്ഞുവെന്നും സരിൻ പറഞ്ഞു. സി.പി പ്രമോദിനെ ഒപ്പം നിർത്തിയായിരുന്നു സരിന്റെ പ്രതികരണം.
സരിൻ പറഞ്ഞ കാര്യം സരിൻ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിൻ്റെ പ്രതികരണം. ആ വിഷയത്തിൽ മറ്റൊന്നും പറയാനില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഡീൽ നടത്തുന്നത് ബിജെപിയും കോൺഗ്രസും തമ്മിലാണ്. ഈ ഡീലിന് പുറകിൽ ചിലരുടെ വ്യക്തി താല്പര്യങ്ങൾ ഉണ്ടെന്നും അത് തെളിവ് സഹിതം പിന്നീട് പറയാമെന്നും സുരേഷ് ബാബു പറഞ്ഞു.
പരാമർശം വിവാദമായതോടെ പ്രതികരണവുമായി ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ രംഗത്തെത്തി. ഇടത് സ്ഥാനാർഥിയുടെ വെളിപ്പെടുത്തൽ സിപിഎം-കോൺഗ്രസ് ഡീലിൻ്റെ തെളിവാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഡോ.പി സരിൻ്റെ തുറന്നു പറച്ചിൽ വോട്ട് കച്ചവടം നടത്തി എന്നതിൻ്റെ തെളിവാണ്. മുൻ സ്ഥാനാർഥി സി.പി പ്രമോദിനെ സി.പി.എം രക്‌ത സാക്ഷിയാക്കി. സ്വന്തം അണികളെ ഉപയോഗിച്ച് വോട്ട് മറച്ചു എന്നതാണ് തുറന്നു പറയുന്നത്. ഡോ.പി.സരിൻ അന്ന് കോൺഗ്രസ് നേതാവായതിനാൽ കച്ചവടത്തെക്കുറിച്ച് വ്യക്തമായി അറിയാം. സിപിഎമ്മും കോൺഗ്രസും വോട്ട് കച്ചവടത്തിന് മുതിർന്നാൽ ഇരു പാർട്ടി വോട്ടും ബിജെപിക്ക് കിട്ടുമെന്നും കൃഷ്ണകുമാർ പ്രതീക്ഷ പങ്കുവെച്ചു.
https://www.youtube.com/watch?v=Ko18SgceYX8