
കൊട്ടാരക്കര: കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാലിന് വിജയം. യുഡിഎഫിന് വലിയ പ്രതീക്ഷ നൽകി മുന്നണി മാറിയെത്തിയ പി ആയിഷ പോറ്റി ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ബാലഗോപാൽ മണ്ഡലം നിലനിർത്തിയത്. 1012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കൊട്ടാരക്കര ഇത്തവണ ഇടതിനൊപ്പം നിന്നത്. വിജയിച്ച കെഎൻ ബാലഗോപാൽ 63926 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി പി ആയിഷ പോറ്റി 62914 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ആർ രശ്മി 20664 വോട്ടുകളും നേടി.
കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. വൈവിധ്യമാർന്ന സാമൂഹിക ഘടനയുള്ള മണ്ഡലമാണിത്. ഹൈന്ദവ വിഭാഗത്തിന് വലിയ ഭൂരിപക്ഷമുണ്ടെങ്കിലും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളും ഇവിടെ സജീവമാണ്.
വികസനത്തേക്കാളുപരി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങൾക്കും കളം കണ്ട മത്സരമായിരുന്നു ഇത്തവണ നടന്നത്. മുന്നണി മാറി മത്സരിച്ച അയിഷാ പോറ്റി ഇക്കുറി വിവാദങ്ങൾക്ക് തുടക്കം വെച്ചിരുന്നു. കേരളാ കോൺഗ്രസ് (ബി) വിഭാഗം വിജയിച്ചു പോന്നിരുന്ന മണ്ഡലത്തിൽ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വേരോട്ടമുണ്ടാക്കി മണ്ഡലത്തിൽ വിജയിച്ചത് അയിഷാ പോറ്റിയായിരുന്നു. മുന്നണി മാറ്റത്തിലൂടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുക എന്നതും ഇതു വഴി മണ്ഡലം പിടിച്ചടക്കുക എന്നത് കോൺഗ്രസിന്റെ ലക്ഷ്യമായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷം മണ്ഡലം നിലനിർത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ കെഎൻ ബാലഗോപാൽ 68,770 വോട്ടുകൾക്കാണ് മണ്ഡലത്തിൽനിന്ന് വിജയിച്ചത്. . കോൺഗ്രസ് സ്ഥാനാർത്ഥി ആർ. രശ്മിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. രശ്മിക്ക് 57,956 വോട്ടുകളാണ് ലഭിച്ചിരുന്നത്. 10,814 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെഎൻ ബാലഗോപാൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയിരുന്നത്. ബിജെപി സ്ഥാനാർത്ഥി വയയ്ക്കൽ സോമൻ 21,223 വോട്ടുകളും മണ്ഡലത്തിൽനിന്ന് നേടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam