
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ ഇരുപതിലേക്ക് മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു. കല്പാത്തി രഥോത്സവത്തിന്റെ ആദ്യദിവസമായതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒക്ടോബർ 15നു തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥിയായ പി സരിൻ നവംബർ 20ന് തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശവും മുന്നോട്ടുവെച്ചിരുന്നതായും എൽഡിഎഫ് കൺവീനർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പാലക്കാട് ജനത നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ കൂടി ഫലമായാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നതെന്ന അവകാശവാദവും മുന്നണി മുന്നോട്ടുവെയ്ക്കുന്നു.
അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ എന്നാൽ വോട്ടെടുപ്പ് മാറ്റിയതിന് പിന്നിൽ ഗൂഢാലേചന സംശയിക്കുന്നുവെന്നു കൂടി അഭിപ്രായപ്പെട്ടു. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കൽപാത്തിയിൽ ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam