
പത്തനംതിട്ട: വിശ്വാസവും വികസനവും പ്രചാരണക്കളത്തിൽ സജീവമായിരുന്ന കോന്നിയിൽ എൽഡിഎഫിന്റെ കെ യു ജനീഷ് കുമാറിന് വിജയം. ഏഴായിരത്തിലധികം വോട്ടുകളഉടെ ഭൂരിപക്ഷത്തിലാണ് ജനീഷ് കുമാർ മണ്ഡലം നിലനിർത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് കോന്നി. റോബിൻ പീറ്റർ ആയിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.
കോന്നിയിലെ വിജയം അടൂർ പ്രകാശിൻ്റെ ധാഷ്ട്യത്തിന് ജനങ്ങൾ നൽകിയ മറുപടിയാണെന്ന് ജനീഷ് കുമാർ പ്രതികരിച്ചു. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും നടത്തിയ പ്രചരണം ജനങ്ങൾ അവജ്ഞയോടെ തള്ളി കളഞ്ഞു. ജനങ്ങൾക്ക് നന്ദി അർപ്പിക്കുന്നു എന്നും ജനീഷ് കുമാർ പറഞ്ഞു.
ഒന്നരവർഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ തനിയാവർത്തനമായിരുന്നു കോന്നിയിലെ മത്സരം. എൽഡിഎഫിലെയും എൻഡിഎയിലെയും സ്ഥാനാർത്ഥികൾക്ക് മാറ്റമുണ്ടായില്ല. അതേസമയം, പോരാട്ട വീര്യം അല്പം കൂടുകയും ചെയ്തു. സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിച്ചതിലൂടെ പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ ഇവിടെ മേൽക്കൈ നേടാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം അത്ര എളുപ്പമായിരുന്നില്ല. റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പല എതിർപ്പുകളും ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയുടെയും നരേന്ദ്രമോദിയുടെയും സന്ദർശനങ്ങൾ മണ്ഡലത്തിൽ ആവേശപ്പോരാട്ടത്തിന് കൂടുതൽ നിറം പകർന്നിരുന്നു.
ശബരിമലയോട് അടുത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലമെന്ന നിലയിൽ വിശ്വാസസംരക്ഷണം ഉയർത്തിയായിരുന്നു എൻഡിഎയുടെയും യുഡിഎഫിന്റെയും പ്രചാരണം. എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് തേടി. അടൂർ പ്രകാശ് എംഎൽഎ ആയിരുന്ന കാലത്ത് നടന്നതിൽ കൂടുതൽ വികസനം കോന്നിയിലുണ്ടായിട്ടില്ലെന്ന് യുഡിഎഫ് എതിർവാദമുയർത്തി. എന്തായാലും, എതിർപക്ഷ പ്രചാരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കി മിന്നുന്ന വിജയമാണ് എൽഡിഎഫ് കോന്നിയിൽ നേടിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam