കോർ കമ്മിറ്റിയിൽ സമവായം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍, സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസി പ്രഖ്യാപിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത.

കൊച്ചി: കൊച്ചി മേയർ ആരെന്നതിൽ തീരുമാനം നീളുന്നു. നാളെ ചേരുന്ന കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസി പ്രഖ്യാപിക്കും. ഇന്ന് 42 കൗൺസിലർമാരുടേയും അഭിപ്രായം രേഖപ്പെടുത്തി. ‍‍ഡൊമിനിക് പ്രസന്‍റേഷൻ, മുഹമ്മദ് ഷിയാസ്, എൻ വേണുഗോപാൽ എന്നിവർ കൗൺസിലർമാരെ നേരിട്ട് കണ്ടു. നാളെ ഉച്ചയ്ക്ക് ശേഷം കോർപ്പറേഷൻ കോർ കമ്മിറ്റി ചേരും. കോർ കമ്മിറ്റിയിൽ കൗൺസിലർമാരിൽ നിന്ന് കിട്ടിയ അഭിപ്രായം അറിയിക്കും. കോർ കമ്മിറ്റിയിൽ സമവായം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. എന്നാല്‍, സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസി പ്രഖ്യാപിക്കും.

കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത. ലത്തീന്‍ വിഭാഗത്തില്‍ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍, വ്യക്തമായ ഭൂരിപക്ഷമുളള സാഹചര്യത്തില്‍ സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. ദീപ്തിയും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച കൗണ്‍സിലര്‍ ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടുമെന്ന പ്രചരണങ്ങളുണ്ടെങ്കിലും ഇത്തരം കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് വി കെ മിനിമോളാണ് പരിഗണനാ പട്ടികയിലുള്ള മൂന്നാമത്തെയാള്‍.