
തിരുവനന്തപുരം: എൽഡിഎഫിൽ നാലു കക്ഷികൾക്ക് തവണ വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണ. കേരള കോൺഗ്രസ് ബി, ജനാധിപത്യകേരള കോൺഗ്രസ്, ഐഎൻഎൽ, കോൺഗ്രസ് എസ് എന്നീ പാർട്ടികൾക്കാണ് രണ്ടരവർഷം വെച്ച് മന്ത്രിസ്ഥാനം പങ്കിട്ടു നൽകുന്നത്. രണ്ട് മന്ത്രിസ്ഥാനം ആവർത്തിച്ചാവശ്യപ്പെട്ട കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നൽകും.
ആൻ്റണി രാജുവും ഐഎൻഎല്ലിന്‍റെ അഹമ്മദ് ദേവർകോവിലും തമ്മിൽ മന്ത്രിപദവി പങ്കിടാമെന്ന നിർദ്ദേശം നേരത്തെ സിപിഎം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വീണ്ടും മന്ത്രിസ്ഥാനം വരുന്നത്. ഗണേഷ്കുമാറിന് മുഴുവൻ സമയം മന്ത്രി എന്ന നില മാറ്റി അവസാന രണ്ടരവർഷം കടന്നപ്പള്ളിക്ക് എന്നാണ് ഇന്നത്തെ ഉഭയകക്ഷി ചർച്ചയിൽ ഉയർന്ന ഫോർമുല. ആദ്യ രണ്ടര വർഷം ആൻറണി രാജു പിന്നീട് അഹമ്മദ് ദേവർകോവിൽ എന്നാണ് ആലോചന. നാളത്തെ എൽഡിഎഫ് യോഗത്തിൽ പങ്കിടലിൽ അന്തിമ തീരുമാനമെടുക്കും.
ഇതോടെ മുന്നണിലെ ഒരു എംഎൽഎമാരുള്ള കക്ഷികളിൽ എൽജെഡിക്ക് മാത്രമാണ് മന്ത്രി പദവി കിട്ടാതെ പോകുന്നത്. ജെഡിഎസ്സുമായി ലയിച്ചാൽ ടേം വ്യവസ്ഥയിൽ മന്ത്രി പദവി നൽകാമെന്ന നിർദ്ദേശം നേരത്തെ എൽജെഡിക്ക് മുന്നിൽ സിപിഎം വെച്ചിരുന്നു. പക്ഷെ ലയനത്തിൽ തീരുമാനം നീളുന്നതിനാൽ സർക്കാർ വന്നശേഷം ശ്രേയംസ് കുമാറിൻ്റെ പാർട്ടിക്ക് മറ്റെന്തെങ്കിലും പദവി നൽകും. മുന്നണിക്ക് പുറത്തുള്ള കോവൂർ കുഞ്ഞുമോനെ പരിഗണിച്ചില്ല.
രണ്ട് മന്ത്രി എന്ന ആവശ്യത്തിൽ ഉറച്ചുനിന്ന കേരള കോൺഗ്രസ്സ് എമ്മിനോട് ബുദ്ധിമുട്ട് സിപിഎം ആവർത്തിച്ചു. മന്ത്രിപദവിക്കൊപ്പം ചീഫ് വിപ്പ് സ്ഥാനം കൂടി കേരള കോൺഗ്രസ്സിന് കിട്ടും. 12 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിന്. 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും സിപിഐക്ക് ഈ ധാരണയിൽ മാറ്റമില്ല. എൻസിപിക്കും ജെഡിഎസ്സിനും ഒരോ മന്ത്രിമാർ.
എൻസിപി മന്ത്രിയെ ചൊവ്വാഴ്ചയും ജെഡിഎസ് മന്ത്രിയെ നാളെയും പ്രഖ്യാപിക്കും. രണ്ട് എംഎൽഎമാരുള്ള ഈ പാർട്ടികളിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി രൂക്ഷമായ പോരാണ് നടക്കുന്നത്. രണ്ട് പാർട്ടി മന്ത്രിമാർക്കിടയിലും ടേം വ്യവസ്ഥ വരാനും സാാധ്യതയുണ്ട്. നാളത്തെ എൽഡിഎഫ് യോഗത്തിൽ വിവിധ പാർട്ടികൾക്കുള്ള മന്ത്രിപദവി ഔദ്യോഗികമായി തീരുമാനിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam