
തിരുവനന്തപുരം: കേരളത്തിൽ ടാറ്റ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയ സാഹചര്യം ആയുധമാക്കാൻ എല്‍ഡിഎഫ്. ഇടത് കാലത്ത് അന്തിമ ധാരണയിൽ എത്തിയ നിക്ഷേപ പദ്ധതികൾ യുഡിഎഫിന്‍റെതായി അവതരിപ്പിക്കുകയാണെന്നാണ് ആക്ഷേപം. ഇക്കാര്യം പൊതുമധ്യത്തിൽ തുറന്ന് കാട്ടാനാണ് നേതാക്കൾ ശ്രമിക്കുന്നത്. എന്നാല്‍ മിഷൻ സമുദ്രയുടെ ഭാഗമായുള്ള ടാറ്റ നിക്ഷേപ വിവാദത്തിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകിയിരുന്നു. മിഷൻ സമുദ്രയുടെ ഭാഗമായ ആകെ നിക്ഷേപത്തിന്‍റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചതെന്നും ടാറ്റയുമായി ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചിട്ടില്ലെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകര്‍ഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നത്. വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്‍റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല അർത്ഥമെന്നും പ്രസ്താവനയിൽ പറയുന്നു.
മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് വ്യക്തമാക്കി ടാറ്റ രംഗത്തുവന്നിരുന്നു. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമ്മാണ ശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. 10000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും 10000 കോടിയുടെ നിക്ഷേപത്തിനുളള സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ടാറ്റ ഗ്രൂപ്പ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. ടാറ്റാ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് ആണ് വാർത്ത പുറത്തുവിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam