
തെരഞ്ഞെടുപ്പ് ഗോദയിൽ വോട്ടർമാരെ ആകർഷിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി മുന്നണികൾ കളം നിറയുകയാണ്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന യുഡിഎഫും ഇത്തവണ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത് സംസ്ഥാനത്തെ യുവജനങ്ങളെയും വിദ്യാർത്ഥികളെയുമാണ്. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ എൽഡിഎഫ് ഊന്നൽ നൽകിയപ്പോൾ, പഠനകാലത്തെ സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുഡിഎഫ് മുൻതൂക്കം നൽകുന്നത്. പഠനം കഴിഞ്ഞ് വിദേശത്തേക്ക് ചേക്കേറുന്ന പുതുതലമുറയെ നാട്ടിൽ തന്നെ നിർത്താൻ ലക്ഷ്യമിട്ടുള്ള 'മാസ്റ്റർ പ്ലാനുമായാണ്' ഇരു മുന്നണികളും പ്രകടനപത്രികകൾ പുറത്തിറക്കിയിരിക്കുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫ് വിദ്യാർത്ഥികൾക്കായി 60 ഇന കർമ്മപദ്ധതികളാണ് മുന്നോട്ട് വെക്കുന്നത്. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കുമെന്നതാണ് ഇതിലെ ഏറ്റവും ആകർഷകമായ വാഗ്ദാനം. ക്യാമ്പസ് പ്ലേസ്‌മെന്റുകൾ സജീവമാക്കുന്നതിലൂടെ ഈ അധ്യയന വർഷം തന്നെ 60,000 കുട്ടികൾക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് പത്രിക വ്യക്തമാക്കുന്നു.
അഭ്യസ്തവിദ്യരായ യുവാക്കൾക്ക് സ്വന്തമായി ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനായി പലിശ രഹിത വായ്പകൾ നൽകും. തൊഴിൽ മേഖലയിൽ 50 ശതമാനം സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുമെന്നും എൽഡിഎഫ് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ അവഗണന തുടരുകയാണെങ്കിൽ, എയിംസിനേക്കാൾ മികച്ച അന്താരാഷ്ട്ര മെഡിക്കൽ ഗവേഷണ ആശുപത്രി കേരളം സ്വന്തം നിലയിൽ സ്ഥാപിക്കുമെന്ന വമ്പൻ പ്രഖ്യാപനവും ഇതിലുണ്ട്.
ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങുന്ന യുഡിഎഫ്, വിദ്യാർത്ഥികളുടെ സാമ്പത്തിക സുരക്ഷയ്ക്കും യുവ സംരംഭകർക്കുമാണ് മുൻഗണന നൽകുന്നത്. കോളേജ് വിദ്യാർത്ഥികൾക്ക് പഠനച്ചെലവുകൾക്കായി പ്രതിമാസം 1,000 രൂപ ധനസഹായം നൽകുമെന്നതാണ് യുഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആശ്വാസമാകും.
യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിനായി 5,00,000 രൂപയുടെ പലിശ രഹിത വായ്പയും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നതും ശ്രദ്ധേയമായ പ്രഖ്യാപനമാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥി വോട്ടർമാരെ സ്വാധീനിക്കാൻ ഇരു മുന്നണികളും നടത്തുന്ന ഈ നീക്കങ്ങൾ വരും ദിവസങ്ങളിൽ വലിയ ചർച്ചയാകും. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടത്തിൽ യുവത്വം ആർക്കൊപ്പം നിൽക്കുമെന്ന് മെയ് 4ന് അറിയാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam