
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ പ്രീപോൾ സര്‍വേയോട് പ്രതികരിച്ച് നേതാക്കള്‍. യുഡിഎഫ് ആത്മവിശ്വാസത്തിലെന്ന് ഉമ്മന്‍ ചാണ്ടിയും സംസ്ഥാനത്ത് ഇടത് തരംഗമെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. വിവാദങ്ങള്‍ ജനസ്വാധീനത്തെ ബാധിക്കില്ലെന്ന് എ വിജയരാഘവനും പ്രതികരിച്ചു. സർവ്വേ ഫലങ്ങൾ കാര്യമാക്കുന്നില്ലെന്നായിരുന്നു പി ജെ ജോസഫിന്‍റെ പ്രതികരണം. യുഡിഎഫ് മികച്ച വിജയം നേടുമെന്നും കേരള കോൺഗ്രസ് പത്തിൽ 10 സീറ്റും നേടുമെന്നും ജോസഫ് പറഞ്ഞു. ഇടത് മുന്നണിക്ക് അത്ഭുതകരമായ വിജയം ഉണ്ടാകുമെന്നും ആപത്ത് കാലത്ത് ചേർത്ത് പിടിച്ച സർക്കാരിനൊപ്പം ജനം നിൽക്കുമെന്നും എം എം മണി പറഞ്ഞു. പ്രതീക്ഷിക്കുന്നതിലപ്പുറം വലിയ മുന്നേറ്റം ഇടതുമുന്നണി ഉണ്ടാക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. കേരളത്തിൽ ഉടനീളം ഉയർന്നുവരുന്ന വികാരം സർക്കാരിന്‍റെ തുടർഭരണമാണെന്നും ജോസ് കെ മാണി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ പ്രീപോൾ സര്‍വേ എൽഡിഎഫിന് വൻവിജയവും ഭരണതുടര്‍ച്ചയുമാണ് പ്രവചിച്ചത്. 140 അംഗ കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതൽ 91 വരെ സീറ്റുകളുമായി എൽഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. നാല് പതിറ്റാണ്ടായി ഇടതും വലതും മാറി മാറി ഭരിക്കുന്ന കേരളത്തിൽ ഇക്കുറി ഭരണമാറ്റം വേണ്ടെന്ന ജനവിധിയുണ്ടാവും എന്നാണ് അവസാനഘട്ടപ്രചാരണം പുരോഗമിക്കുന്ന ഈ സാഹചര്യത്തിൽ നടത്തിയ സര്‍വേ പ്രവചിക്കുന്നത്.
പ്രതിപക്ഷത്ത് തുടരേണ്ടി വരുന്ന യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതൽ 54 വരെ സീറ്റുകൾ നേടാനും സാധിക്കും. വൻകുതിപ്പിന് കൊതിക്കുന്ന ബിജെപിക്ക് 18 ശതമാനം വോട്ടുവിഹിതം സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam